ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിൽ ചൈനീസ് ഭരണകൂടത്തിന്റെ അനിഷ്ടം നേരിട്ട് അടച്ചുപൂട്ടേണ്ടിവന്ന ആപ്പിൾ ഡെയ്ലി പത്രത്തിനു വൈകാരികമായി വിടചൊല്ലി ഹോങ്കോംഗുകാർ. പത്രത്തിന്റെ അവസാനപ്രതി സ്വന്തമാക്കാൻ ന്യൂസ് സ്റ്റാൻഡുകൾക്കു മുന്നിൽ വൻ ജനാവലി പ്രത്യക്ഷപ്പെട്ടു. പത്തുലക്ഷം പ്രതികൾ അച്ചടിച്ചത് ഇന്നലെ രാവിലെ പത്തിനു വിറ്റുതീർന്നു.
അടച്ചുപൂട്ടൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ജനം കനത്ത മഴയെ അവഗണിച്ചും പത്രം ഓഫീസിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ജീവനക്കാർക്ക് അഭിവാദ്യം അർപ്പിക്കവേ പലരും കണ്ണീർ പൊഴിച്ചു. ‘ഹോങ്കോംഗുകാർ മഴയിൽ വേദനയോടെ വിടചൊല്ലുന്നു ’ എന്നായിരുന്നു ഇന്നലത്തെ പത്രത്തിന്റെ തലക്കെട്ട്.
ഹോങ്കോംഗിനെ നിയന്ത്രിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളെ പത്രം ശക്തമായി എതിർത്തിരുന്നു. ദേശീയസുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് ചീഫ് എഡിറ്റർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. 26 വർഷത്തെ പാരന്പര്യമുള്ള പത്രത്തിന്റെ ഉടമസ്ഥനും ചൈനയുടെ വിമർശകനുമായ ജിമ്മി ലായിയും നേരത്തേ അറസ്റ്റിലായിരുന്നു.
ആപ്പിൾ ഡെയ്ലിക്കു വിടചൊല്ലി ഹോങ്കോംഗുകാർ
11:26 PM Jun 24, 2021 | Deepika.com