ലണ്ടൻ: കരിങ്കടലിൽ ക്രിമിയയ് ക്കു സമീപം സഞ്ചരിച്ച ബ്രിട്ടീഷ് യുദ്ധക്കപ്പലിനെ പിന്തിരിപ്പിക്കാൻ റഷ്യൻ സേന വെടിയുതിർക്കുകയും യുദ്ധവിമാനം ഉപയോഗിച്ച് ബോംബിടുകയും ചെയ്തതായി റിപ്പോർട്ട്. എച്ച്എംഎസ് ഡിഫന്‍ഡർ എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലിനെ റഷ്യയുടെ ഇരുപതിലധികം യുദ്ധവിമാനങ്ങളും രണ്ടു കോസ്റ്റ്ഗാർഡ് കപ്പലുകളും പിന്തുടർന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അവിടത്തെ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത ബ്രിട്ടൻ നിഷേധിച്ചു. എന്നാൽ, ഡിഫന്ഡറിലുള്ള ബിബിസി ലേഖകൻ ജോനാഥൻ ബേൽ റഷ്യൻ സേന ബ്രിട്ടീഷ് കപ്പലിനെ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു.
ശീതയുദ്ധത്തിനുശേഷം റഷ്യ ഒരു നാറ്റോ സഖ്യരാജ്യത്തിന്റെ കപ്പലിനെ പ്രതിരോധിക്കാൻ ആയുധം പ്രയോഗിച്ചുവെന്ന റിപ്പോർട്ട് ഏറെ ആശങ്ക പരത്തിയിരിക്കുകയാണ്.
2014ൽ യുക്രെയ്നിൽനിന്നു റഷ്യ സൈനികശക്തി ഉപയോഗിച്ചു പിടിച്ചെടുത്തതാണ് ക്രിമിയ. അന്താരാഷ്ട്രസമൂഹം ക്രിമിയയെ ഇപ്പോഴും യുക്രെയ്നിന്റെ ഭാഗമായിട്ടാണ് അംഗീകരിക്കുന്നത്.
എച്ച്എംഎസ് ഡിഫൻഡർ ക്രൈമിയയുടെ തെക്ക് ഫിയോലെന്റ്് മുനന്പിനു സമീപം സഞ്ചരിക്കുന്പോൾ റഷ്യൻ കപ്പൽ മുന്നറിയിപ്പായി വെടിയുതിർത്തുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡിഫന്‍ഡറിന്റെ സഞ്ചാരപാതയിൽ റഷ്യൻ യുദ്ധവിമാനം ബോംബിടുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷ് കപ്പൽ ഗതിമാറ്റി.
എന്നാൽ, ബോംബ് പ്രയോഗിക്കപ്പെടുകയോ കപ്പലിനു നേർക്ക് വെടിയുതിർക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പൽ സഞ്ചരിക്കുന്ന പാതയ്ക്കു സമീപം വെടിവയ്പ് അഭ്യാസം നടക്കുന്നതായി റഷ്യ മുൻപേ അറിയിച്ചിരുന്നു. യുക്രെയിനിന്റെ കടലിൽക്കൂടിയാണ് കപ്പൽ സഞ്ചരിച്ചതെന്നും അന്താരാഷ്ട്രസമൂഹം അംഗീകരിച്ച സമുദ്രപാതയാണിതെന്നും ബ്രിട്ടൻ പറഞ്ഞു.
റിപ്പോർട്ടുകൾക്കു പിന്നാലെ ബ്രിട്ടീഷ് അംബാസഡറെ റഷ്യൻ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് വിമാനവാഹിനി വ്യൂഹത്തിന്റെ ഭാഗമായ എച്ച്എംഎസ് ഡിഫന്‍ഡർ കരിങ്കടലിൽ ദൗത്യത്തിലാണെന്നാണ് റോയൽ നേവിയുടെ വെബ്സൈറ്റിൽ പറയുന്നത്. കപ്പൽ ഏതാനും ദിവസം മുന്‍പ് യുക്രെയ്നിലെ ഒഡേസ തുറമുഖത്തുണ്ടായിരുന്നു. സഹകരണാടിസ്ഥാനത്തിൽ യുദ്ധക്കപ്പലുകളും രണ്ടു നാവിക താവളങ്ങളും നിർമിക്കാൻ ബ്രിട്ടനും യുക്രെയ്നും തമ്മിൽ കരാറുണ്ടാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് യുദ്ധക്കപ്പലിനെ പിന്തിരിപ്പിക്കാൻ റഷ്യ വെടിവച്ചു; നിഷേധിച്ച് ബ്രിട്ടൻ
11:38 PM Jun 23, 2021 | Deepika.com