മുംബൈ: ഇന്ത്യയുടെ വളർച്ച പ്രതീക്ഷ തിരുത്തി റേറ്റിംഗ് ഏജൻസിയായ മൂഡീസ്. 2021ൽ രാജ്യം 9.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മൂഡീസിന്റെ പുതിയ വിലയിരുത്തൽ. നേരത്തെ 13.9 ശതമാനം വളർച്ചയാണ് ഏജൻസി പ്രതീക്ഷിച്ചിരുന്നത്.
കോവിഡ് രണ്ടാം തരംഗത്തേത്തുടർന്ന് രാജ്യത്തുണ്ടായ സാന്പത്തിക ആഘാതമാണ് മൂഡീസിനെ വളർച്ച പ്രതീക്ഷ തിരുത്താൻ പ്രേരിപ്പിച്ചത്. ""ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡ് ഇന്ത്യയുടെ സാന്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രാദേശിക ലോക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും പിൻവലിക്കുന്നതോടെ സ്ഥിതി മെച്ചപ്പെടും. 2022ൽ രാജ്യം ഏഴുശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിനേഷൻ വേഗത്തിലാവുന്നത് സാന്പത്തിക മുരടിപ്പ് മറികടക്കുന്നതിൽ നിർണായകമാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ 3.6 ശതമാനത്തിനു മാത്രമേ രണ്ടു ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളു.
പ്രതിദിന കേസുകളിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും വാക്സിൻ ലഭ്യത വ്യാപകമായില്ലെങ്കിൽ മുന്നാം തരംഗം പോലുള്ള അനിശ്ചിതാവസ്ഥകൾ പ്രതിസന്ധിയാകും’’ മൂഡീസ് അറിയിച്ചു.
നേരത്തെ നടപ്പു ധനകാര്യവർഷം ഇന്ത്യ 9.3 ശതമാനം വളരുമെന്ന് മൂഡീസ് പ്രവചിച്ചിരുന്നു.
ജിഡിപി വളർച്ച 9.6% മാത്രം
11:08 PM Jun 23, 2021 | Deepika.com