വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അക്രമണം തുടരുന്ന സാഹചര്യത്തിൽ യുഎസ് സേനാ പിൻമാറ്റം വൈകിപ്പിക്കും. സെപ്റ്റംബർ 11 ഓടെ സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്നാണു നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഈ തീയതിൽ മാറ്റമുണ്ടായേക്കാമെന്നു പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
സേനാ പിന്മാറ്റം പകുതി പൂർത്തിയായതായി പെന്റഗൺ അധികൃതർ അറിയിച്ചിരുന്നു. യുഎസ്, നാറ്റോ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്നു പിൻവലിക്കാൻ തീരുമാനമായതോടെ മേഖലയിൽ പിടിമുറുക്കാനുള്ള ശ്രമത്തിലാണു താലിബാൻ.
കഴിഞ്ഞ മാസം ആക്രമണം കടുപ്പിച്ച താലിബാൻ 30 ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തു. സൈന്യത്തെ ആക്രമിച്ച് താലിബാൻ ഭീകരർ വൻതോതിൽ ആയുധങ്ങൾ തട്ടിയെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജില്ലകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിട്ടില്ലെന്നും ഭീകരരെ തന്ത്രപരമായ രീതിയിൽ ഒഴിപ്പിച്ചതായും അഫ്ഗാൻ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. വടക്കൻ പ്രവിശ്യയായ കുന്ദുസിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ പറഞ്ഞു. താലിബാൻ ഭീകരരെ അഫ്ഗാൻ സൈന്യം ഫലപ്രദമായി നേരിടുന്നുണ്ടെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
വടക്കു കിഴക്കൻ പ്രവിശ്യയായ തഖറിലെ രണ്ട് ജില്ലകളുടെ നിയന്ത്രണം സൈന്യം ഞായറാഴ്ച തിരിച്ചു പിടിച്ചു. സേനാ പിൻമാറ്റം പ്രഖ്യാപിച്ചതോടെ താലിബാൻ ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങിയതാണു സംഘർഷത്തിനു കാരണം. 2001 ഒക്ടോബറിലാണ് താലിബാൻ ഭരണകൂടത്തെ യുഎസ് അഫ്ഗാനിൽനിന്നു പുറത്താക്കിയത്. സെപ്റ്റംബർ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
ബൈഡൻ-ഘനി കൂടിക്കാഴ്ച
വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഘനിയും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.
അഫ്ഗാനിസ്ഥാനിൽ തുടരുന്ന യുഎസ് സൈന്യവും നാറ്റോ സേനയും പിൻമാറാൻ തീരുമാനിച്ച സാഹചര്യത്തിലാണു കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാൻ ഭീകരർക്കു സുരക്ഷിത സ്വർഗമായിരിക്കില്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
താലിബാൻ ഭീകരർ അഫ്ഗാൻ ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. ഘനിക്കൊപ്പം ദേശീയ സമാധാന കമ്മീഷൻ ചെയർമാൻ ഡോ. അബ്ദുള്ള അബ്ദുള്ളയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. യുഎസ് സൈന്യം പിൻമാറ്റം പ്രഖ്യാപിച്ചതു മുതൽ താലിബാൻ രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്.
അഫ്ഗാനിൽനിന്നുള്ള യുഎസ് സേനാ പിൻമാറ്റം വൈകിപ്പിക്കും
01:14 AM Jun 23, 2021 | Deepika.com