തിരുവനന്തപുരം: ഇന്ധന വിലവർധന മൂലമുള്ള സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന പരിഗണിക്കുന്നില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം ടെർമിനലിൽ കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിൽ സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിനു കരാർ പുതുക്കുമെന്നും അതുവഴി പെൻഷൻ പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവീസാണ് ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് എൽഎൻജി ബസുകൾ സർവീസ് നടത്തുക. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് പരീക്ഷണ സർവീസിനുള്ള ബസുകൾ കൈമാറിയിരിക്കുന്നത്.
മൂന്നു മാസത്തേക്കാണ് പരീക്ഷണ സർവീസ്. കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എൽഎൻജി ബസുകൾ പരീക്ഷിക്കുന്നത്. നിലവിൽ 400 പഴയ ഡീസൽ ബസുകൾ എൽഎൻജിയിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എൽഎൻജി സർവീസ് ഡീസൽ വാഹനങ്ങളേക്കാൾ 40 ശതമാനം ലാഭമുണ്ടാക്കുന്നവയാണ്. ദീർഘദൂര സർവീസുകൾക്കും ഉപയോഗിക്കാനാകും.
ബസ് ചാർജ് വർധന പരിഗണനയിലില്ല: മന്ത്രി
10:59 PM Jun 21, 2021 | Deepika.com