ജറുസലെം: ഇബ്രാഹിം റെയ്സി ഇറാന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആശങ്ക രേഖപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. റെയ്സിയുടെ തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നു ബെന്നറ്റ് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ നിഷ്ഠുരനായ ആരാച്ചാർക്ക് അണ്വായുധങ്ങളാണ് ആവശ്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോകശക്തികൾക്ക് ഉണരാനുള്ള അവസാന അവസരമാണെന്നും ആരുമായാണു തങ്ങൾ ഇടപെടുന്നതെന്ന് ലോകശക്തികൾ മനസിലാക്കണമെന്നും ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ ബെന്നറ്റ് മുന്നറിയിപ്പ് നൽകി. ഭരണകൂടത്തിന്റെ നിഷ്ഠുരനായ ആരാച്ചാരുടെ കൈയിൽ കൂട്ടനശീകരണത്തിനു സാധിക്കുന്ന ആയുധങ്ങൾ എത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും ഇസ്രയേലും തമ്മിൽ നേരത്തെതന്നെ നിഴൽയുദ്ധം നിലനിൽക്കുന്നുണ്ട്. അടിക്കു തിരിച്ചടി എന്ന നിലയിലാണു പ്രവർത്തനങ്ങളെങ്കിലും സന്പൂർണ ഏറ്റുമുട്ടലിലേക്കു രാജ്യങ്ങൾ പോയിരുന്നില്ല. എന്നാൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. ഇറാന്റെ അണ്വായുധങ്ങളാണു നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രധാന കാരണം.
കഴിഞ്ഞ വർഷം ഇറാന്റെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിനു പിന്നിലും ഏപ്രിലിൽ യുറേനിയം സന്പുഷ്ടീകരണ പ്ലാന്റിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിലും ഇസ്രയേലാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ തുടർച്ചയായി നിരാകരിക്കുന്ന ആരോപണമാണ് അണ്വായുധങ്ങളെ സംബന്ധിച്ചത്.
ശനിയാഴ്ചയാണ് റെയ്സി ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തികഞ്ഞയാഥാസ്ഥിതിക-തീവ്രപക്ഷ നിലപാടുകൾ വച്ചുപുലർത്തുന്ന റെയ്സി ഏറ്റവും മുതിർന്ന ജഡ്ജി കൂടിയാണ്. ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം ബലപ്പെടുത്തുമെന്നാണു വിജയത്തിനു പിന്നാലെ റെയ്സി പ്രസ്താവിച്ചത്.
റെയ്സിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻവേണ്ടി മാത്രം രൂപപ്പെടുത്തിയ രീതിയിലാണു തെരഞ്ഞെടുപ്പ് നടന്നതെന്ന് ആരോപണമുണ്ട്. അമേരിക്കൻ ഉപരോധം ഇറാനുമേൽ നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിക്കുന്ന റെയ്സിയുടെ വിധികൾ നേരത്തെയും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്.
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്നറിയിപ്പുമായി ഇസ്രയേൽ
12:26 AM Jun 21, 2021 | Deepika.com