മഞ്ഞലോഹം ഉരുകുന്നു, കേരളം താഴ്ന്ന വിലയ്ക്കായി കാതോർക്കുന്നു. ലോക്കുകൾ തുറന്നിട്ടും കാർഷികോത്പന്ന വിപണികൾ സജീവമായില്ല. ഇറക്കുമതി ഭീതി കുരുമുളകിനെ സമ്മർദത്തിലാക്കുന്നു. പാം ഓയിലിനു നേരിട്ട വിലത്തകർച്ച വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു തടസമായി. രാജ്യാന്തര റബർ മാർക്കറ്റിലെ വിലത്തകർച്ച മറയാക്കി ടയർ ലോബി താഴ്ന്ന വിലയ്ക്ക് ചരക്കു സംഭരിച്ചു.
ആഗോള വിപണിയിൽ മഞ്ഞലോഹം ഉരുകുന്നു. നിക്ഷേപകരിൽനിന്നും ഫണ്ടുകളിൽനിന്നുമുള്ള വാങ്ങൽ താത്പര്യം കുറഞ്ഞത് സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു. കേവലം രണ്ടാഴ്ചകൊണ്ട് ട്രോയ് ഔൺസിന് 143 ഡോളർ ഇടിഞ്ഞു. പോയവാരം നിരക്ക് അഞ്ച് ശതമാനം കുറഞ്ഞ് ഔൺസിന് 113 ഡോളർ താഴ്ന്നു.
മാസാരംഭത്തിൽത്തന്നെ ഇതേ കോളത്തിൽ സൂചന നൽകിയതാണു സ്വർണം 1700 ഡോളറിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്ന കാര്യം. യുഎസ് ഫെഡ് റിസർവ് കഴിഞ്ഞ ദിവസം സാന്പത്തിക മേഖലയ്ക്ക് ഉണർവിനു നീക്കം തുടങ്ങിയെന്ന വിവരം ഫണ്ടുകളെ സ്വർണത്തിൽ വിൽപ്പനക്കാരാക്കി. മൂന്നു മാസം മുന്നേ 2024 വരെ പലിശയിൽ മാറ്റം വരുത്തില്ലെന്നു വ്യക്തമാക്കിയ ഫെഡ് ഇപ്പോൾ ചുവട് അൽപ്പം മാറ്റി. 2023ൽ പലിശനിരക്കിൽ ഭേദഗതി വരുത്തുമെന്ന വെളിപ്പെടുത്തൽ സ്വർണ മാർക്കറ്റിനെ പിടിച്ചുലച്ചു. പിന്നിട്ടവാരം സ്വർണവില 1871 ഡോളറിൽനിന്ന് 1760 ലേക്ക് ഇടിഞ്ഞശേഷം 1763 ഡോളറിലാണ്. കഴിഞ്ഞ ഒന്പതു മാസത്തിനിടെ സ്വർണം നേരിടുന്ന ഏറ്റവും കനത്ത പ്രതിവാര തളർച്ചയിലാണ്.
കേരളത്തിൽ പിന്നിട്ടവാരം സ്വർണ വില പവന് 1400 രൂപ ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 36,600 രൂപയിൽനിന്ന് 35,200 രൂപയായി. വിപണിയിലെ ചലനങ്ങൾ വിവാഹ പാർട്ടികൾ ഉറ്റുനോക്കുകയാണ്. ഗ്രാമിന് വില 4,575 രൂപയിൽ നിന്ന് 4,400 രൂപയായി. 74.13 ൽ നീങ്ങുന്ന രൂപയുടെ മൂല്യം വീണ്ടും ദുർബലമായാൽ ആഭ്യന്തര മാർക്കറ്റിലെ വിലയിടിവ് ചുരുങ്ങും.
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്കുകൾ പലതും തുറന്നങ്കിലും വ്യാപാര രംഗത്തെ പ്രതിസന്ധി വിട്ടുമാറിയില്ല. കാർഷിക മേഖലകളിൽനിന്നും കാര്യമായി ചരക്ക് വിൽപ്പനയ്ക്കെത്തിയില്ല. വാങ്ങലുകാരും തിരക്കിട്ട് ചരക്കുസംഭരിക്കാൻ ശ്രമിക്കാതെ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6,000 ഡോളറാണ്. രൂപയുടെ വിനിമയ നിരക്കിലുണ്ടായ മാറ്റം വിലയിൽ പ്രതിഫലിച്ചു. വിയറ്റ്നാമും ബ്രസീലും ടണ്ണിന് 3800 ഡോളറിനും ഇന്തോനേഷ്യയും ശ്രീലങ്കയും 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി. വാരാന്ത്യം കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 42,400 രൂപ.
ഗ്രാന്പു വില ഉയർന്നു തുടങ്ങി. ഇടുക്കി, കന്യാകുമാരി മേഖലകളിൽനിന്നുള്ള പുതിയ ചരക്ക് വിൽപ്പനയ്ക്ക് സജ്ജമായി. കർഷകർ മികച്ചയിനം ഗ്രാന്പു കിലോ 750 രൂപയ്ക്ക് വിറ്റഴിക്കാൻ താത്പര്യം കാണിച്ചു. അതേസമയം വിപണി വില കിലോ 690‐800 രൂപയിലാണ് നീങ്ങുന്നത്. ഇറക്കുമതി ചരക്ക് വിപണിയിൽ ലഭ്യമാണ്. ഒലിയോറെസിൻ നിർമാതാക്കൾ വിൽക്കുന്ന ചരക്ക് താഴ്ന്ന വിലയ്ക്കും വിപണികളിലുണ്ട്. ഇക്കുറി സംസ്ഥാനത്ത് ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കർഷകരുടെ പക്ഷം. അതുകൊണ്ടുതന്നെ നാടൻ ഗ്രാന്പു വില വീണ്ടും ഉയരാൻ ഇടയുണ്ട്.
നാളികേരോത്പന്നങ്ങൾ അൽപ്പം തളർന്നു. പാം ഓയിൽ വില നിത്യേന ഇടിയുന്നത് ഇതര ഭക്ഷ്യയെണ്ണകളിൽ സമ്മർദം ഉളവാക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 17,600 രൂപയിലും കൊപ്ര 11,350 രൂപയിലുമാണ്.