ഓഹരി അവലോകനം / സോണിയ ഭാനു
ഇൻഡക്സുകൾ ചരിത്രം തിരുത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ വിപണി തിരുത്തലിന്റെ പാതയിലേക്കു പ്രവേശിച്ചു. തുടർച്ചയായ റിക്കോർഡ് പ്രകടനങ്ങളുടെ വേലിയേറ്റത്തിൽ വിപണിയുടെ വീര്യം കുറയുന്ന കാര്യം മുൻവാരം വ്യക്തമാക്കിയത് ശരിവയ്ക്കുംവിധം സെൻസെക്സും നിഫ്റ്റിയും വാരാവസാനം ഇടിഞ്ഞു. ഈ വാരം ഒരു കൺസോളിഡേഷന് ശ്രമിക്കാമെങ്കിലും ഇതിനിടെ സാങ്കേതിക തിരുത്തലും പ്രതീക്ഷിക്കാം. സെൻസെക്സ് 130 പോയിന്റും നിഫ്റ്റി 116 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിഫ്റ്റി കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ പുതിയ ഉയരം സ്വന്തമാക്കിയെങ്കിലും അടിയൊഴുക്കിൽ മാറ്റം സംഭവിക്കുന്നുണ്ടെന്ന കാര്യം കഴിഞ്ഞവാരം ദീപിക വ്യക്തമാക്കിയത് വൻ കുരുക്കിൽ അകപ്പെടുന്നതിൽനിന്നു ചെറുകിട നിക്ഷേപകർക്ക് രക്ഷനേടാൻ അവസരം നൽകി. ഓരോ വാരത്തിലും കരുത്ത് കുറഞ്ഞു വരുന്ന കാര്യം മനസിലാക്കി വലിയൊരു വിഭാഗം ധനകാര്യസ്ഥാപനങ്ങളും ലാഭമെടുപ്പിന് കഴിഞ്ഞ ദിവസങ്ങളിൽ ഉത്സാഹിച്ചു.
മുൻവാരത്തിലെ 15,799ൽനിന്ന് മികവോടെ ട്രേഡിംഗ് തുടങ്ങിയ നിഫ്റ്റി ചൊവ്വാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരമായ 15,901 വരെ കയറി. വിപണിക്ക് 15,900ൽ തടസം നേരിടുമെന്ന കാര്യം കഴിഞ്ഞ ലക്കം സൂചിപ്പിച്ചിരുന്നു. അതേസമയം, തിരുത്തലിൽ വിപണി സെക്കൻഡ് സപ്പോർട്ടായി സൂചിപ്പിച്ച 15,464 ലെ താങ്ങ് തകർത്ത് 15,450 ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 15,683 പോയിന്റിലാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് 2020 ലെ താഴ്ന്ന തലത്തിൽ നീങ്ങുന്നതിനാൽ ചാഞ്ചാട്ട സാധ്യത ശക്തമാകുമെന്ന വിലയിരുത്തലും ഇടപാടുകാർക്ക് വിപണിയെക്കുറിച്ച് മുൻകൂർ ധാരണയ്ക്ക് അവസരം നൽകി. വാരാവസാനം ഇൻഡക്സ് 14.50ലാണ്. ചൊവ്വാഴ്ച നിഫ്റ്റി 15,900ൽ എത്തിയ ഘട്ടത്തിൽ വോളാറ്റിലിറ്റി ഇൻഡക്സ് 16.64ലേക്ക് കയറി അപായ സൂചന നൽകി. കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ വ്യാപനത്തിനിടെ സൂചിക 84 ലേക്കു കുതിച്ച് അപായ സൂചന നൽകിയതോടെ നിഫ്റ്റി 15,300 റേഞ്ചിൽനിന്ന് 7598 പോയിന്റിലേക്ക് ഇടിഞ്ഞതും ഓർമിക്കുമല്ലോ.
ഈവാരം നിഫ്റ്റി സൂചിക 15,454ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,906 ലേക്ക് തിരിച്ചുവരവിന് നീക്കം നടത്താം. ഈ ശ്രമം വിജയിച്ചാൽ സ്വാഭാവികമായും 16,002 ലും 16,129 ലും പുതിയ തടസങ്ങൾ ഉടലെടുക്കാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 15,226‐14,775 റേഞ്ചിലേക്ക് പരീക്ഷണം നടത്താം.
വരും ദിവസങ്ങളിലും നിഫ്റ്റിയിൽ ചാഞ്ചാട്ട സാധ്യതയുണ്ട്. സാങ്കേതികമായ പുൾബാക്ക് റാലിയിൽ വിവേക പൂർണമായ സമീപനം സ്വീകരിച്ചാൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടത്താനാവും.
നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രൻഡ് ബുള്ളിഷാണെങ്കിലും 15,472 പോയിന്റ് നിർണായകമാണ്. പാരാബോളിക്ക് എസ്എആർ സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ തളർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. മുൻവാരം സൂചിപ്പിച്ച പോലെ എംഎസിഡി ബുള്ളിഷെങ്കിലും ഒരു പുൾബാക്കിന് തുടക്കം കുറിച്ചു.
ബോംബെ സെൻസെക്സ് തുടർച്ചയായ രണ്ടാം വാരവും റിക്കാർഡ് മറികടന്നു. 52,474 ൽ ഇടപാടുകൾ ആരംഭിച്ച ബിഎസ്ഇ 52,641ലെ മുൻ റിക്കാർഡ് തകർത്ത് 52,869വരെ സഞ്ചരിച്ച് പുതിയ ചരിത്രം കുറിച്ചശേഷം 51,601ലേക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 52,344 പോയിന്റിലാണ്. ഈവാരം 51,673ലെ താങ്ങ് നിർണായകമാണ്. കുതിപ്പിനു തുനിഞ്ഞാൽ 52,941ലും 53,540 ലും തടസം നേരിടാം.
ഒരു വിഭാഗം വിദേശ ഓപ്പറേറ്റർമാർ ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് രൂപയ്ക്കു തിരിച്ചടി യായി. രൂപയുടെ മൂല്യം 73.23ൽ നിന്ന് 74.28ലേക്ക് ഇടിഞ്ഞശേഷം 74.13 ലാണ്. നിലവിൽ ഏപ്രിൽ മധ്യത്തിലെ നിലവാരത്തിലേക്ക് ഇടിഞ്ഞ വിനിമയ മൂല്യം 74.72 ലേക്ക് തളരാൻ ഇടയുണ്ട്.
രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിനു തിളക്കം മങ്ങി. ന്യൂയോർക്കിൽ ഫണ്ടുകൾ മഞ്ഞലോഹത്തിൽ വിൽപ്പനക്കാരായതോടെ ട്രോയ് ഔൺസിന് 1875 ഡോളറിൽനിന്ന് 1763 ലേക്ക് ഇടിഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ നാലാം വാരത്തിലും ശക്തമായ നിലയിലാണ് ക്രൂഡ് ഓയിൽ. ന്യൂയോർക്കിൽ എണ്ണവില പിന്നിട്ടവാരം ഒരു ശതമാനം ഉയർന്ന് 73.23 ഡോളറായി.
വർഷത്തിന്റെ രണ്ടാം പകുതിയിൽ ആഗോള ഡിമാൻഡ് ഉയരുമെന്ന വിലയിരുത്തലുകൾ ക്രൂഡ് ഓയിലിനെ വീണ്ടും ബാരലിന് 82 ഡോളറിനു മുകളിൽ എത്തിക്കാം. എണ്ണ വില ഈ വർഷം ഇതിനകം താഴ്ന്ന നിലവാരത്തിൽനിന്ന് 50 ശതമാനം മുന്നേറി. ക്രൂഡ് ഓയിലിന് ആഗോള പ്രതിദിന ഡിമാൻഡ് 97 മില്യൻ ബാരലിലേക്ക് ഉയരുകയാണ്.
നിക്ഷേപങ്ങൾക്കു കാതോർത്ത് ഓഹരിവിപണി
12:25 AM Jun 21, 2021 | Deepika.com