ജനീവ: ഉഭയകക്ഷി ബന്ധത്തിലെ കല്ലുകടികൾക്കു പരിഹാരം തേടി യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഉച്ചകോടിക്കു ജനീവയിൽ തുടക്കമായി. ജനീവ തടാകക്കരയിലുള്ള ലാഗ്രേഞ്ച് പാർക്കിലെ പുരാതന വില്ലയാണ് ചർച്ചയ്ക്കായി ഒരുക്കിയിരുന്നത്. ആദ്യഘട്ട ചർച്ച നാലു മണിക്കൂറോളം നീണ്ടു. റഷ്യയുടെ മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സൈനിക വാണിജ്യ ഉപരോധങ്ങളിൽ അയവു വരുമോ എന്നതുൾപ്പെടെ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലെ ഫലം ഇന്ത്യയുൾപ്പെടെ രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
ചർച്ചകൾ ഫലപ്രദമാകുമെന്നു പുടിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേർക്കുനേരെയിരുന്നുള്ള ചർച്ച എല്ലായ്പ്പോഴും സ്വാഗതാർഹമാണെന്നു ജോ ബൈഡനും പറഞ്ഞു. ചർച്ചയ്ക്കു തൊട്ടുമുന്പ് മാധ്യമപ്രവർത്തകർ ഫോട്ടോ എടുക്കാനെത്തിയപ്പോൾ ഇരുനേതാക്കളും പരസ്പരം നോക്കാൻ തയ്യാറായില്ല. എന്നാൽ അതേസമയം സ്വിസ് പ്രസിഡന്റ് ഗൈ പാർമലിനൊപ്പമുള്ള ഫോട്ടോസെഷനിൽ ഇരുനേതാക്കളും ഹസ്തദാനം നടത്തി. ഉച്ചകോടിയിലേക്ക് ഇരു നേതാക്കളെയും പാർമലിൻ സ്വാഗതം ചെയ്യുകയും ചെയ്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവറോവ് എന്നിവരും ചർച്ചയിൽ പങ്കാളികളായി. നാലുമണിക്കൂറോളമാണ് ആദ്യഘട്ട ചർച്ച നീണ്ടത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സുള്ളിവൻ, ആഭ്യന്തര അണ്ടർ സെക്രട്ടറി, റഷ്യയിലെ യുഎസ് അംബാസഡർ തുടങ്ങിയവർ രണ്ടാംഘട്ട ചർച്ചയിൽ പങ്കാളികളാകും.
റഷ്യൻ ഭാഗത്ത് പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷ്കോവ്, റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി യാക്കോവ്, റഷ്യൻ സൈനികമേധാവി , യുഎസിലെ റഷ്യൻ അംബാസഡർ, ഉക്രെയിൻ, സിറിയ എന്നിവിടങ്ങളിലെ റഷ്യൻ പ്രതിനിധി എന്നിവരും പുടിന്റെ വക്താവും പങ്കെടുക്കും.
ആണവനിർവ്യാപനത്തിന് ഇരു രാജ്യങ്ങളും തയ്യാറാകണമെന്നാവശ്യപ്പെട്ട് വേദിക്കു പുറത്ത് സമാധാനപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സ്വിസ് ആണവവിരുദ്ധ സംഘടനയായ കാംപാക്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ആയുധ നിയന്ത്രണത്തെക്കുറിച്ച് ബൈഡനും പുടിനും ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷയെന്ന് പ്രവർത്തകർ പറഞ്ഞു.
ബൈഡൻ-പുടിൻ ഉച്ചകോടി തുടങ്ങി
01:17 AM Jun 17, 2021 | Deepika.com