യാങ്കോൺ: മ്യാൻമറിലെ ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചിക്കെതിരേ പട്ടാളഭരണകൂടം ചുമത്തിയ കേസുകളിൽ വിചാരണ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിൽ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാർ അധികാരമേൽക്കുന്നതിനെ പട്ടാളം വിലക്കിയിരുന്നു.
നാലു മാസം പിന്നിട്ടതോടെയാണു വിചാരണ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നതും ലൈസൻസില്ലാത്ത വാക്കിടോക്കി ഉപയോഗിച്ചു എന്നതുമായിരുന്നു സൂചിക്കെതിരേ ആദ്യം ചുമത്തിയിരുന്ന കുറ്റമെങ്കിലും പിന്നീട് അഴിമതി, ഔദ്യോഗിക നിയമലംഘനം തുടങ്ങിയ വകുപ്പുകൾകൂടി ഉൾപ്പെടുത്തുകയായിരുന്നു.
അനധികൃതമായി 11 കിലോ സ്വർണം കൈവശം വച്ചു എന്നതും നൊബേൽ പുരസ്കാര ജേതാവായ സൂചിക്കെതിരേ ചുമത്തിയിട്ടുണ്ട്.
പട്ടാള ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭത്തിന്റെ മറവിൽ വീട്ടുതടങ്കലിൽ അടച്ചിരിക്കുന്ന സൂചിയെ കാണാൻ രണ്ടു തവണ മാത്രമാണ് അഭിഭാഷകർക്ക് അവസരം നൽകിയിരിക്കുന്നത്. അടുത്തമാസം 26നകം വിചാരണ പൂർത്തിയാക്കും. എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും കോടതി നടപടികൾ. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ പത്തുവർഷത്തിലേറെ ജയിൽശിക്ഷ സൂചി അനുഭവിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് വിൻ മിന്റിനൊപ്പം രാജ്യദ്രോഹക്കേസിലും സൂചി വിചാരണ നേരിടേണ്ടിവരും. ഇത് മറ്റൊരു കേസായാണു കോടതി പരിഗണിക്കുന്നത്. സൂചിയുടെ കക്ഷിയായ എൻഎൽഡിയിലെ മുതിർന്ന അംഗവും ഇതിൽ പ്രതിയാണ്.
അതേസമയം,സൂചിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്താനിരിക്കെ പുറത്താക്കപ്പെട്ട ജനാധിപത്യ സർക്കാറിരിനെ അനൂകൂലിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
മ്യാൻമർ: സൂചിക്കെതിരേ വിചാരണ തുടങ്ങി
11:29 PM Jun 14, 2021 | Deepika.com