ബെയ്ജിംഗ്: ചൈനയിലെ തായ്ഷാനിലുള്ള ആണവകേന്ദ്രത്തിൽ ചോർച്ചയുണ്ടായെന്ന പരാതി ജോ ബൈഡൻ ഭരണകൂടം പരിശോധിക്കുന്നു. ആണവകേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ ഭാഗികപങ്കാളിത്തം വഹിക്കുന്ന ഫ്രഞ്ച് കന്പനിയാണ് ആണവചോർച്ചയെക്കുറിച്ചുള്ള ആശങ്ക പരസ്യമാക്കിയത്. തായ്ഷാനിലെ ആണവകേന്ദ്രത്തിൽ ഒരാഴ്ചയായി ആണവചോർച്ച ഉണ്ടെന്നാണ് ഫ്രഞ്ച് കന്പനിയായ ഫാർമടോം ആരോപിച്ചത്. വരാൻ സാധ്യതയുള്ള റേഡിയോളജിക്കൽ ദുരന്തത്തിൽ ആശങ്കയറിയിച്ചാണ് കന്പനി യുഎസിനെ സമീപിച്ചത്.
ഒരാഴ്ചയായി യുഎസിന്റെ ഉൗർജ മന്ത്രാലയം ചോർച്ച സംബന്ധിച്ച വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ചൈനീസ് സർക്കാർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, പ്രതിസന്ധിഘട്ടമില്ലെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ആണവനിലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും സുരക്ഷിതരാണ്. ചോർച്ച തടയാനായില്ലെങ്കിൽ സ്ഥിതി വഷളായേക്കുമെന്ന ആശങ്കയും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ആണവകേന്ദ്രത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസിന്റെ സാങ്കേതികസഹായം ലഭിക്കുന്നതിനാണ് കന്പനി യുഎസ് സർക്കാരിനെ സമീപിച്ചത്. ഇതേസമയം, സഹായം സ്വീകരിക്കണമോയെന്നതിൽ ചൈനീസ് സർക്കാരായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക. ആണവചോർച്ചയെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റൊരു രാജ്യം യുഎസിന്റെ സഹായം തേടി എന്ന അസാധാരണ സാഹചര്യമാണ് വിഷയത്തിൽ ഉയർന്നിരിക്കുന്നത്. ഇതാകട്ടെ ,യുഎസിനെയും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാതിരിക്കുകയും ആണവചോർച്ച വർധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും.
അതേസമയം, ഫ്രഞ്ച് സർക്കാരുമായി യുഎസ് സർക്കാർ പ്രാഥമിക ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ചൈനീസ് സർക്കാരുമായും യുഎസ് ബന്ധപ്പെട്ടുവരികയാണ്.
ചൈനീസ് ആണവകേന്ദ്രത്തിലെ ചോർച്ച; യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ
11:29 PM Jun 14, 2021 | Deepika.com