തൊടുപുഴ: ഗുണമേന്മ കുറഞ്ഞ തമിഴ്നാട് കൊപ്ര വിപണി കീഴടക്കുന്നതുമൂലം സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിയുന്നു. ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടുകയും കേറ്ററിംഗ് സ്ഥാപനങ്ങളടക്കമുള്ളവയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെ നാളികേരത്തിന് ഡിമാൻഡ് കുറഞ്ഞത് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടിൽനിന്നും ലോഡ് കണക്കിനു കൊപ്രയും തേങ്ങയും ദിനംപ്രതി കേരള വിപണിയിലേക്ക് എത്തുന്നത്.
നിലവിൽ പച്ചത്തേങ്ങ കിലോയ്ക്ക് 38-40 തോതിലാണ് കർഷകരിൽനിന്നും വ്യാപാരികൾ വാങ്ങുന്നത്. ലോക്ഡൗണിനു മുന്പ് കിലോയ്ക്ക് 45-48 തോതിലായിരുന്നു വില. കിലോയ്ക്ക് ഏഴുമുതൽ പത്തുരൂപയുടെ വരെ കുറവാണ് ഒരുമാസത്തിനിടെ ഉണ്ടായിരിക്കുന്നത്.
വിലകുറച്ചു വിൽക്കാമെന്നു വിചാരിച്ചാലും ലോക്ഡൗണ് നിലനിൽക്കുന്നതിനാൽ വ്യാപാരികൾ വാങ്ങാൻ തയാറാകാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പാംഓയിൽ, സൂര്യകാന്തി ഓയിൽ, തവിടെണ്ണ എന്നിവയ്ക്കെല്ലാം സമീപനാളിൽ വൻതോതിൽ വില ഉയർന്നിരുന്നു. എന്നാൽ ഇതനുസരിച്ച് വെളിച്ചെണ്ണവില ഉയരുന്നതിനു പകരം കുറയുന്ന പ്രവണതയാണ്.പാം ഓയിൽ ലിറ്ററിന്-150, സൂര്യകാന്തി ഓയിൽ-170, തവിടെണ്ണ-145, വെളിച്ചെണ്ണ- 210 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ വിപണി വില.
കൊപ്ര വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ചെറുകിട മില്ലുടമകൾക്കും കർഷകർക്കും ഒരുപോലെ ദോഷം ചെയ്യുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സമീപനാളിൽ തെങ്ങുകൃഷി വ്യാപകമായി വരികയാണ്.
കേരള വിപണിയിലേക്ക് തമിഴ്നാട്ടിൽനിന്നും കുറഞ്ഞ ചെലവിൽ തേങ്ങയും കൊപ്രയും എത്തിക്കാനാകുന്നതാണ് ഇവിടുത്തെ കർഷകരെ ദോഷകരമായി ബാധിക്കുന്നത്. അതേസമയം പൂപ്പൽബാധ ഒഴിവാക്കാൻ സൾഫർ ചേർത്താണ് തമിഴ്നാട്ടിൽ കൊപ്ര കൂടുതലായും ഉണങ്ങിയെടുക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ഇത്തരം കൊപ്ര കൊണ്ടുവന്നാണ് വെളിച്ചെണ്ണ തയാറാക്കി വില്പന നടത്തുന്നത്.
ശുദ്ധമായ വെളിച്ചെണ്ണയെന്ന പേരിൽ തേങ്ങയുടെ ചിത്രം പതിച്ച് പുറത്തിറക്കുന്ന ബ്ലൻഡഡ് ഓയിലും വിപണി കീഴടക്കുകയാണ്. ആരോഗ്യത്തിന് ഹാനികരമായ എണ്ണക്കുരുവിൽനിന്നും ഉത്പാദിപ്പിക്കുന്ന പാം കർണൽ ഓയിൽ, പിണ്ണാക്കിൽ നിന്നെടുക്കുന്ന സോൾവന്റ് എക്സ്ട്രാക്ഷൻ ഓയിൽ എന്നിവയും ധാരാളമായി വെളിച്ചെണ്ണയിൽ ചേർത്തുവരുന്നുണ്ട്.
ബ്ലൻഡഡ് ഓയിലിന്റെ എച്ച്എസ്എൻ കോഡ് ഒഴിവാക്കുകയും കൊപ്രയുടെ ജിഎസ്ടി എടുത്തുകളയുകയും ചെയ്തെങ്കിൽ മാത്രമേ കേരളത്തിലെ കർഷകർക്കും മില്ലുടമകൾക്കും പ്രയോജനപ്പെടുകയുള്ളൂവെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ പറഞ്ഞു. അതേസമയം കർഷകരെ സഹായിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേരഫെഡിന്റെ പല നടപടികളും കർഷകർക്കു വിനയായി മാറുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
കൊപ്ര വിലയിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കേരളത്തിലെ മില്ലുടമകളെ തകർക്കുകയാണ്. കേരളത്തിൽ നിന്നും കൊപ്ര സംഭരിക്കാതെ തമിഴ്നാട്ടിൽനിന്നുള്ള കൊപ്രയാണ് കേരഫെഡ് കൂടുതലായി സംഭരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത്തരം നടപടികളെല്ലാം സംസ്ഥാനത്തെ കേര കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ
വിപണി കീഴടക്കി തമിഴ്നാട് കൊപ്ര; കേരകർഷകർക്കു തിരിച്ചടി
12:55 AM Jun 13, 2021 | Deepika.com