മുംബൈ: കോവിഡ് മഹാമാരിക്കിടിയിലും രാജ്യത്തെ കാർഷികരംഗം മികവ് പുലർത്തിയതിന്റെ നേർ സാക്ഷ്യമായി കയറ്റുമതിക്കണക്ക്. 2020-21 ധനകാര്യ വർഷം രാജ്യത്തെ കാർഷിക കയറ്റുമതി(സമുദ്രോത്പന്നങ്ങളും നാണ്യവിളകളും ഉൾപ്പെടെ) മുൻവർഷത്തെ അപേക്ഷിച്ച് 17.34 ശതമാനം വർധിച്ച് 4125 കോടി ഡോളറായതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് കാലത്തു ധാന്യങ്ങൾക്കുംമറ്റും വലിയ തോതിൽ ആവശ്യമുയർന്നതാണ് ഇന്ത്യക്കു നേട്ടമായത്. ബസുമതി ഇതര അരികളുടെ കയറ്റുമതിയിൽ 136 ശതമാനം വർധനയുണ്ടായി. ഗോതന്പ് കയറ്റുമതി 774 ശതമാനം വർധിച്ച് 54.916 കോടി ഡോളറായി. ചോളം, ബാർലി തുടങ്ങിയവയുടെ കയറ്റുമതിയും 238.28 ശതമാനം വർധിച്ചു.
പഞ്ചസാര(41.88 ശതമാനം), പച്ചക്കറികൾ( 10.71 ശതമാനം), സസ്യ എണ്ണ( 254.39 ശതമാനം) എന്നിങ്ങനെയാണു മറ്റു കാർഷിക ഉത്പന്നങ്ങളിലെ കയറ്റുമതിവളർച്ച. 2020-21ലെ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലും സർവകാല റിക്കാർഡ് ഉണ്ട്. കുരുമുളക് കയറ്റുമതിയിൽ 28.72 ശതമാനവും ചുക്ക്, മഞ്ഞൾ, തുടങ്ങിയവയുടെ കയറ്റുമതിയിൽ 35.44 ശതമാനവും വർധനരേഖപ്പെടുത്തി.
രാജ്യത്തെ പലഭാഗങ്ങളിൽനിന്നും ആദ്യമായി കയറ്റുമതി നടത്തിയെന്നതും പോയ ധനകാര്യവർഷത്തെ പ്രത്യേകതയാണ്. വാരണാസിയിൽനിന്ന് ആദ്യമായി പച്ചക്കറികളും മാന്പഴവും വിദേശത്തെത്തിക്കുന്നത് പോയ ധനകാര്യവർഷമാണ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്കു പല പുതിയ വിപണികളും കണ്ടെത്താനായതും 2020-21ന്റെ നേട്ടങ്ങളിൽപ്പെടുന്നു. യുഎസ്എ, ചൈന, ബംഗ്ലദേശ്, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണു കൂടുതലായും ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് ഇന്തോനേഷ്യയിലേക്കുള്ള കയറ്റുമതി 102 ശതമാനവും ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 95.93 ശതമാനവും വർധിച്ചു.
അതേസമയം രാജ്യത്തെ 2020-21ലെ കാർഷിക ഇറക്കുമതി 2067 കോടി ഡോളറായി. കോവിഡിനിടെയിലും ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി ഗണ്യമായി ഉയർന്നതിനാൽ രാജ്യത്തിന്റെ കാർഷിക വ്യാപാരമിച്ചം 42.16 ശതമാനമുയർന്ന് 2058 കോടി ഡോളറായി.
മുൻവർഷം ഇത് 1451 കോടി ഡോളർ ആയിരുന്നു.
കരുത്തോടെ കാർഷികരംഗം
12:11 AM Jun 11, 2021 | Deepika.com