തിരുവനന്തപുരം:സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി മാന്ത്രികദണ്ഡുകൊണ്ട് പരിഹരിക്കാനാകില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളും വേണ്ടത്ര ഒരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും മൂലം സംസ്ഥാനത്തിന് നികുതി വരുമാനനഷ്ടം സംഭവിച്ചു. എന്നാൽ ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും റവന്യു വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ആരോഗ്യ മേഖലയിലുണ്ടായ പ്രതിസന്ധിമൂലം അധിക സാന്പത്തിക ബാധ്യതയുണ്ടായി. 020-21 ൽ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 3.82 ശതമാനം കുറയുമെന്നു കണക്കാക്കിയിട്ടുണ്ട്. 2021-22ൽ 6.60 ശതമാനം സാന്പത്തിക വളർച്ച വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം പ്രതിബന്ധമാകാനിടയുണ്ട്. ജിഎസ്ഡിപിയുടെ വളർച്ചയിലുള്ള മാന്ദ്യം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തെ പ്രതികൂലമായി ബാധിക്കും.
കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ കടമെടുപ്പ് പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് സംസ്ഥാനം കടമെടുക്കുന്നത്. എന്നാൽ സംസ്ഥാനങ്ങൾ അനുഭവിച്ച സാന്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ 2019-20 ൽ മൂന്നു ശതമാനം വായ്പാ പരിധിക്ക് പുറമേ 1471 കോടി രൂപയുടെ അധിക വായ്പ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് ലഭ്യമാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും കടമെടുപ്പ് കൂടുകയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രനയം തിരിച്ചടിയാകും
കോവിഡ് പശ്ചാത്തലത്തിൽ സാന്പത്തികമാന്ദ്യം അഭിമുഖീകരിച്ച സന്പദ്ഘടനയെ പുനരുജീവിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മക നടപടികൾക്ക് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരിച്ചടിയായിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിന്റെ ഫലമായുള്ള നാണയപ്പെരുപ്പം പല പദ്ധതികൾക്കും വിഘാതമായിരിക്കുകയാണ്. ദിനംപ്രതിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് ജനങ്ങളുടെ വാങ്ങൽ ശേഷിയെയും നിക്ഷേപ ശേഷിയെയും നിരുത്സാഹപ്പെടുത്തി. കേന്ദ്ര സർക്കാർ അഡീഷ്ണൽ എക്സൈസ് നിരക്ക് പല തവണ വർധിപ്പിച്ചത് ഇന്ധന വില വർധനവിന് കാരണമായി.
കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ സംസ്ഥാന നികുതി അതിനനുസരിച്ച് താനേ താഴുമെന്ന് ടി.വി. ഇബ്രാഹിം, എൻ.എ. നെല്ലിക്കുന്ന്, എൻ.കെ. മുനീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരെ മന്ത്രി അറിയിച്ചു.
കാർഷിക വായ്പ മോറട്ടോറിയം നീട്ടും, കാർഷിക വായ്പ 30 വരെ പുതുക്കാം
തിരുവനന്തപുരം: കാർഷിക വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകുന്നത് അടുത്ത സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
2021 മാർച്ച് ഒന്നിനും ജൂണ് 30 നുമിടയിൽ പുതുക്കേണ്ട ഹ്രസ്വകാല കാർഷിക വായ്പകൾ ഈ മാസം 30 ന് പുതുക്കിയാൽ മതിയാകും. പുതുക്കുന്ന വായ്പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്നും ഇവർക്ക് സബ്സിഡി ലഭിക്കുമെന്നും മാത്യു കുഴൽനാടൻ,കെ. ബാബു, ഷാഫി പറന്പിൽ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
മാന്ത്രികദണ്ഡുകൊണ്ട് സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ല: മന്ത്രി കെ.എൻ. ബാലഗോപാൽ
11:51 PM Jun 08, 2021 | Deepika.com