കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറി 50 പേർ മരിച്ചു. 70 പേർക്കു പരിക്കേറ്റു. അപ്പർ സിന്ധിലെ ധാർകി പട്ടണത്തിനു സമീപമായിരുന്നു അപകടം.
കരസേനയുടെയും പാരാ മിലിട്ടറി സേനയുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കറാച്ചിയിൽനിന്നു സർഗോധയിലേക്കു പോയ മില്ലത്ത് എക്സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു മറിഞ്ഞുവീണപ്പോൾ ആ ട്രാക്കിലൂടെ വന്ന സർ സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. റാവൽപിണ്ടിയിൽനിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സർ സയിദ് എക്സ്പ്രസ്.
അപകടമുണ്ടായി രണ്ടു മണിക്കൂറിനുശേഷമാണു തന്നെ രക്ഷപ്പെടുത്തിയതെന്നു സർ സയിദ് എക്സ്പ്രസ് ട്രെയിൻ ഡ്രൈവർ ഐജാസ് ഷാ പറഞ്ഞു. സാധാരണ വേഗത്തിലായിരുന്നു ട്രെയിൻ ഓടിയിരുന്നത്. മില്ലത്ത് എക്സ്പ്രസിന്റെ ബോഗികൾ പാളംതെറ്റി ടാക്കിലേക്കു വീണത് പെട്ടെന്നാണു കണ്ടത്. കുറഞ്ഞ ദൂരമായതിനാൽ ട്രെയിൻ മില്ലറ്റ് എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികളിലേക്ക് ഇടിച്ചു കയറുകയായിരുന്നു-ഐജാസ് ഷാ പറഞ്ഞു.
14 ബോഗികളാണു പാളം തെറ്റിയത്. ഇതിൽ എട്ടെണ്ണം പൂർണമായും നശിച്ചു. രണ്ടു ട്രെയിനുകളിലുമായി ആയിരത്തിലധികം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവാണ്.
അഴിമതിയും കെടുകാര്യസ്ഥതയും അടിസ്ഥാനസൗകര്യ വികസനത്തിന്റെ അഭാവവും മൂലം പാക്കിസ്ഥാൻ റെയിൽവേ തകർച്ചയിലാണ്.
പാളം തെറ്റിയ ട്രെയിനിലേക്കു മറ്റൊരു ട്രെയിൻ ഇടിച്ചുകയറി പാക്കിസ്ഥാനിൽ 50 മരണം
12:03 AM Jun 08, 2021 | Deepika.com