ബെയ്ജിംഗ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊറോണവാക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. ചൈനീസ് കന്പനിയായ സിനോവാക് ആണു വാക്സിൻ നിർമിച്ചത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിനു ലഭിച്ചതായി സിനോവാക് ചെയർമാൻ യിൻ വെയ്ഡോംഗ് അറിയിച്ചു.
ഏതു പ്രായത്തിലുള്ള കുട്ടികളിലാണു വാക്സിൻ കുത്തിവയ്ക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നു ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ളള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
കൊറോണവാക് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം സിനോവാക് പൂർത്തിയാക്കിയിരുന്നു. മൂന്നിനും 17നും ഇടയിൽ പ്രായമുള്ള നിരവധി കുട്ടികൾ പരീക്ഷണത്തിന്റെ ഭാഗമായി.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സിനായ സിനോവാക്കിന് ജൂൺ ഒന്നിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്കിയിരുന്നു. നേരത്തെ ചൈനീസ് വാക്സിൻ സിനോഫാമിനു ലോകാരോഗ്യ സംഘടന അംഗീകാരം നല്കിയിരുന്നു. ചൈനയിൽ ഇതുവരെ 76.3 കോടി ഡോസ് വാക്സിൻ നല്കിയെന്നു നാഷണൽ ഹെൽത്ത് കമ്മീഷൻ ഇന്നലെ അറിയിച്ചു. അടിയന്തര ഉപയോഗത്തിനായി അഞ്ചു വാക്സിനുകൾക്കു ചൈന അനുമതി നല്കിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങൾക്കു വാക്സിൻ നല്കാൻ ലോകാരോഗ്യ സംഘടന ആരംഭിച്ച കൊവാക്സ് പദ്ധതിയിലേക്ക് ഒരു കോടി ഡോസ് വാക്സിൻ നല്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുട്ടികൾക്കു കൊറോണ വാക്സിന് അനുമതി നല്കി ചൈന
01:00 AM Jun 07, 2021 | Deepika.com