ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഇൻഡെക്സുകൾ വീണ്ടും തിളങ്ങിയതു വിപണിയിലേക്കുള്ള ഫണ്ട് പ്രവാഹം ഉയർത്തി. വിദേശ ഓപ്പറേറ്റർമാർ ഏതാണ്ട് ആറായിരം കോടിരൂപ കഴിഞ്ഞദിവസങ്ങളിൽ നമ്മുടെ മാർക്കറ്റിൽ നിക്ഷേപിച്ചു. മൂല്യപ്രവാഹത്തിനിടയിൽ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് ചുവടുവച്ചു.
നിഫ്റ്റി സൂചിക പോയവാരം 234 പോയിന്റ് ഉയർന്നു. 15,435ൽ നിന്നുള്ള കുതിപ്പിൽ മുൻ റിക്കാർഡായ 15,469ലെ പ്രതിരോധംതകർത്ത് ചരിത്രത്തിൽ ആദ്യമായി 15,733.60വരെ ഉയർന്നു. ഇതിനിടെ ആർബിഐ വായ്പാഅവലോകനത്തിൽ പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതു വിപണിയെ നിരാശപ്പെടുത്തി. വെളളിയാഴ്ച ഇടപാടുകളുടെ അവസാനനിമിഷങ്ങളിലെ ലാഭമെടുപ്പ് മൂലം ക്ലോസിംഗിൽ 15,670 ലാണ്.
ഷോര്ട്ട് ടേമിലേക്ക് 15,680ലെ സപ്പോർട്ട് നഷ്ടമായത് ഒരുവിഭാഗം ഓപ്പറേറ്റർമാരെ വാരാന്ത്യം പുതിയ വിൽപ്പനയ്ക്കു പ്രേരിപ്പിച്ചു. തുടർച്ചയായ മൂന്നാംവാരമാണ് നിഫ്റ്റി നേട്ടം കൈവരിക്കുന്നത്. ഈ കാലയളവിൽ സൂചിക 992 പോയിന്റ് മുന്നേറി. കഴിഞ്ഞ ഒരുമാസത്തിൽ 1173 പോയിന്റും ഒരുവർഷക്കാലയളവിൽ 5641 പോയിന്റുമാണ് നിഫ്റ്റി കുതിച്ചത്. അതായത് മുന്നേറ്റം 56 ശതമാനം.
നിലവിൽ നിഫ്റ്റിസൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്. സൂചികയ്ക്ക് 15,810‐15,951ൽ പ്രതിരോധവും 15,451‐15,233 പോയിന്റിൽ താങ്ങുമുണ്ട്. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, സൂപ്പർ ട്രൻഡ്, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, എന്നിവ ഓവർ ബോട്ടാണ്.
ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ ആഭ്യന്തര-വിദേശധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചതു സെൻസെക്സിന് നേട്ടമായി. സൂചിക 51,422 ൽനിന്നു 52,389 പോയിന്റ് വരെ ഉയർന്ന് ഇടപാടുകൾ നടന്നു. സർവകാല റിക്കാർഡിലേക്കുള്ള ദൂരം കേവലം 127 പോയിന്റായിരിക്കെയാണ് സെൻസെക്സിന് കാലിടറിയത്.
ഇതിനിടെ ബാധ്യതകൾ പണമാക്കാൻ ഒരുവിഭാഗംഫണ്ടുകൾ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിൽ നടത്തിയ വിൽപ്പനയിൽ സെൻസെക്സ് 52,100ലേക്കു താഴ്ന്നു.
ഈ വാരം സെൻസെക്സിനു സർവകാല റിക്കാർഡായ 52,516ൽ ആദ്യപ്രതിരോധമുണ്ട്. ഇതു മറികടന്നാൽ 52,599ലേക്കും തുടർന്ന് 53,099ലേക്കും സൂചികയുടെ ദൃഷ്ടി തിരിയും. തിരുത്തലിനു ശ്രമിച്ചാൽ താങ്ങ് 51,389-50,679 പോയിന്റുകളിലാണ്. കഴിഞ്ഞ ഒരുവർഷത്തിൽ സെൻസെക്സ് ഉയർന്നത് 18,119 പോയിന്റാണ്.
രാജ്യത്തെ വിദേശനാണയ കരുതൽശേഖരം ചരിത്രത്തിൽ ആദ്യമായി 600 ബില്യൻ ഡോളർ മറികടക്കാനുള്ള ഒരുക്കത്തിലാണ്. വാരാവസാനം കരുതൽശേഖരം 598.2 ബില്യൻ ഡോളറിൽ എത്തി. മേയ് 28ന് അവസാനിച്ച വാരം കരുതൽശേഖരം 592.89 ബില്യൻ ഡോളറായിരുന്നു.
വിദേശ നിക്ഷേപം പതിവിലും ഉയർന്നിട്ടും രൂപ തളർന്നു. നാണയപ്പെരുപ്പംനിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ച്ചകളും അവലോകനയോഗത്തിൽ പലിശയിൽ മാറ്റത്തിനു കേന്ദ്രബാങ്ക് തയ്യാറാവാത്തതും രൂപയെ തളർത്തി.
ഒരു മാസമായി ഡോളറിനു മുന്നിൽ മികവിൽ നീങ്ങിയ രൂപയുടെ മൂല്യം പോയവാരം 72.42ൽ നിന്നു 73.07 ലേക്ക് ഇടിഞ്ഞു. ആർ ബിഐ തുടർച്ചയായ ആറാം തവണയാണ് വായ്പാ അവലോകനത്തിൽ പലിശ സ്റ്റെഡിയായി നിലനിർത്തുന്നത്.
വിദേശഫണ്ടുകൾ പിന്നിട്ടവാരം 5911 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തരഫണ്ടുകൾ 652 കോടിയുടെ വാങ്ങലും 1454 കോടിരൂപയുടെ വിൽപ്പനയും നടത്തി. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 2020 ഫെബ്രുവരിക്ക് ശേഷമുള്ള എറ്റവുംതാഴ്ന്ന നിലവാരമായ 14.94ലെത്തി.
സൂചികയുടെ നീക്കം ആശങ്കയോടെയാണ് ഒരുവിഭാഗം വീക്ഷിക്കുന്നത്. പൊടുന്നനെ ഒരുതിരുത്തൽ സാധ്യതയുള്ളതിനാൽ നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. വോളാറ്റിലിറ്റി സൂചിക ഉയർന്നാൽ 16-21 റേഞ്ചിലേക്ക് സഞ്ചരിക്കാം.
വിദേശികളെ ആകർഷിച്ച് ഓഹരിവിപണി
01:00 AM Jun 07, 2021 | Deepika.com