മുംബൈ: 2021-22 സാന്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ച റിസർവ് ബാങ്ക് 9.5 ശതമാനമായി കുറച്ചു. 10.5 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു മുൻ യോഗത്തിൽ കണക്കാക്കിയിരുന്നത്.
ബാങ്ക് നിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ സമിതി ഐകകണ്ഠ്യേനയാണു തീരുമാനമെടുത്തത്.
നടപ്പു സാന്പത്തികവർഷം പണപ്പെരുപ്പം 5.1 ശതമാനമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റമാണു ആർബിഐ നേരിടുന്ന വെല്ലുവിളിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആഗോളതലത്തിലുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധന, ചരക്കുനീക്കത്തിലെ തടസങ്ങൾ എന്നിവ ദോഷകരമായി ബാധിക്കും.
മികച്ച മൺസൂൺ പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഗുണകരമാകുമെന്നാണു വിലയിരുത്തൽ.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായത് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള 16,000 കോടി രൂപയുടെ പദ്ധതി ആർബിഐ തുടരും. 50 കോടി രൂപ വരെ വായ്പയെടുത്തവർക്കു പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പാ പരിധി.
റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.35 ശതമാനത്തിലും തുടരും
02:16 AM Jun 05, 2021 | Deepika.com