വാഷിംഗ്ടൺ: യുഎസ് പൗരന്മാർക്ക് നിക്ഷേപം നടത്താനാവാത്ത ചൈനീസ് കന്പനികളുടെ പട്ടിക യുഎസ് പ്രസിഡന്റ് വിപുലപ്പെടുത്തി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിച്ചാണു ബൈഡൻ ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത്. യുഎസ് പൗരന്മാരുടെ ചൈനീസ് നിക്ഷേപത്തെ നിയന്ത്രിക്കുന്നതിനു ഭാഗമായാണിത്.
യുഎസിന്റെ ഉത്തരവ് പിൻവലിക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. സംരംഭകർക്ക് അനുകൂലമായി വിവേചനരഹിതവും നിക്ഷേപ സൗഹൃദവുമായി വ്യവസായം നടത്താൻ ചൈന നിലകൊള്ളുമെന്ന് അദ്ദേഹം ബെയ്ജിംഗിൽ പറഞ്ഞു.
ചൈനീസ് സംരംഭകരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎസിന്റെ ചൈനാ നിലപാടിൽ ബൈഡനു മൃദുസമീപനമില്ല എന്നതിനുള്ള തെളിവാണു പുതിയ ഉത്തരവ്. യുഎസിന്റെയും സഖ്യത്തിന്റെയും താത്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ചൈനീസ് കന്പനിയിൽ നിക്ഷേപമുണ്ടാകുന്നതു തടയുന്നതിനായാണിത്.
ടെലികോം ഭീമൻ വാവേ, ചൈന നാഷണൽ ഓഫ്ഷോർ ഓയിൽ കോർപറേഷൻ എന്നിവ ഉൾപ്പെടെ 59 കന്പനികളാണു പുതിയ പട്ടികയിലുള്ളത്. ട്രംപ് പുറപ്പെടുവിച്ച പട്ടികയിൽ 31 കന്പനികളായിരുന്നു.
യുഎസ് പൗരന്മാർക്ക് നിക്ഷേപം നടത്താനാവാത്ത കന്പനികളുടെ പട്ടിക ബൈഡൻ വിപുലപ്പെടുത്തി
01:25 AM Jun 05, 2021 | Deepika.com