തിരുവനന്തപുരം: കോവിഡും ലോക്ഡൗണും മൂലം നടുവൊടിഞ്ഞ കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലകളിൽ വൻവർധന. ഒരു മാസത്തിനുള്ളില്‍ 50% വരെ വില ഉയര്‍ത്തിയ രാസവളവും കുമിള്‍ നാശിനിയുമുണ്ട്. ഇടത്തരം, സാധാരണ കര്‍ഷകര്‍ക്ക് ഇതു താങ്ങാവുന്നതിലും അപ്പുറത്താണ്.
ഒട്ടുമിക്ക കുമിള്‍ നാശിനികള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം വില വര്‍ധിച്ചു. പച്ചക്കറി, നെല്ല്, ഏലം തുടങ്ങിയ കൃഷിക്ക് അവശ്യം ഉപയോഗിക്കുന്ന 10.26.26 (എന്‍പികെ) രാസവളം ചാക്കൊന്നിന് കഴിഞ്ഞ മാസത്തേക്കാൾ 550 രൂപ കൂടി. ഇടുക്കിയിൽ 50 കിലോ ചാക്കിന് 1200 രൂപയായിരുന്നു ഏപ്രിലിലെ വില. മേയിലെത്തിയ പുതിയ സ്റ്റോക്കിന് വില 1750 രൂപ. ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയുടെയും വില വര്‍ധിച്ചു.
വളത്തിന്റെയും കീടനാശിനികളുടെയും വില കുത്തനെ ഉയരുമ്പോഴും കാര്‍ഷിക ഉത്പന്നങ്ങളുടെ വില കൂപ്പുകുത്തുകയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഏലം. ഏലക്കായുടെ വില ഇപ്പോള്‍ 1000നും താഴെയാണ്. തറവില നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതും പ്രശ്നമാണ്.
രാസവളത്തേക്കാൾ വിലവർധനയുണ്ടായിരിക്കുന്നത് കുമിൾ നാശിനികൾക്കാണ്. ഏറ്റവുമധികം ഉപയോഗിക്കുന്ന കുമിള്‍നാശിനിയായ കോപ്പര്‍ ഓക്സി ക്ലോറൈഡ് (സിഒസി) വില ഒറ്റയടിക്ക് 200 രൂപ വര്‍ധിപ്പിച്ചു. ഒരു കിലോ സിഒസിയുടെ ഇപ്പോഴത്തെ വില 700 രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിന് 220 രൂപയായിരുന്ന തുരിശിന് ഇപ്പോൾ 330 രൂപ കൊടുക്കണം. തണ്ടുതുരപ്പൻ കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ലിറ്ററിന് 300 രൂപ വരെ വര്‍ധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നാണു കര്‍ഷകരുടെ ആവശ്യം.
തോമസ് വര്‍ഗീസ്
രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില കുതിച്ചുയരുന്നു ; കർഷകർക്ക് ആശങ്ക
12:06 AM May 31, 2021 | Deepika.com