റോം: ബ്രൂണെയിലെ ആദ്യ തദ്ദേശീയ കത്തോലിക്കാ പുരോഹിതനും അപ്പസ്തോലിക് വികാരിയുമായ കർദിനാൾ കൊർനേലിയസ് സിം (69) അന്തരിച്ചു. തായ്വാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർദിനാളിന്റെ അന്ത്യം ഹൃദയസ്തംഭനം മൂലമാണ്. സെൽ തെറാപ്പി ചികിത്സയ്ക്കായി തായ്വാനിലെത്തിയ കർദിനാൾ മേയ് എട്ടുമുതൽ ചംഗ് ജുംഗ് മെമ്മോറിയൽ ആശുപത്രിയിൽ ക്വാറന്റൈനിലായിരുന്നു.
2020 നവംബറിലെ കർദിനാൾമാരുടെ കൺസിസ്റ്ററിയിലാണു ഫ്രാൻസിസ് മാർപാപ്പ സിമ്മിനെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്. കോവിഡിനെത്തുടർന്ന് യാത്രാവിലക്ക് ഉണ്ടായിരുന്നതിനാൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴിയാണ് സിം ചടങ്ങിൽ പങ്കെടുത്തത്. രണ്ടുപതിറ്റാണ്ടുകാലം ബ്രൂണെയുടെ അപ്പസ്തോലിക് വികാരിയായിരുന്നു. 1999ൽ ബ്രൂണെയുടെ പ്രീഫെക്ടായും 2004ൽ അപ്പസ്തോലിക് വികാരിയായും നിയമിതനായി. 2005 ജനുവരിൽ ബിഷപ്പായി. 1951ൽ കത്തോലിക്കാ കുടുംബത്തിലാണു കർദിനാൾ സിം ജനിച്ചത്. സ്കോട്ലൻഡ് ഡൺഡീ യൂണിവേഴ്സിറ്റിയിൽനിന്ന് എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ സിം എൻജിനിയറായി ജോലി ചെയ്യുന്പോഴാണ് വൈദികനാകുന്നതിനു തീരുമാനമെടുക്കുന്നത്. 1989ൽ 31-ാം വയസിൽ ബ്രൂണെയുടെ ആദ്യ തദ്ദേശീയ വൈദികനായ സിം പൗരോഹിത്യം സ്വീകരിച്ചു.
ബ്രൂണെയ് വികാരിയാത്തിൽ 20,000 കത്തോലിക്കരും മൂന്നു വൈദികരുമാണുള്ളത്. ജനസംഖ്യയിൽ 70 ശതമാനം മുസ്ലിങ്ങളും13 ശതമാനം ബുദ്ധമതക്കാരും പത്തു ശതമാനം ക്രൈസ്തവരും പത്തു ശതമാനം മതവിശ്വാസമില്ലാത്തവരുമാണ്. 90 വർഷമായി ബ്രൂണെയിൽ കത്തോലിക്കാ സഭ പ്രവർത്തിക്കുന്നുണ്ട്. സഭയുടെ കീഴിലുള്ള മൂന്നു സ്കൂളുകളിലും എഴുപതു ശതമാനത്തോളം മുസ്ലിം കുട്ടികളാണു പഠിക്കുന്നത്.
കർദിനാൾ സിം അന്തരിച്ചു
12:29 AM May 30, 2021 | Deepika.com