മുംബൈ: കോവിഡ് വാക്സിനുകളുടെയും കോവിഡ് രക്ഷാ ഉപകരണങ്ങളുടെയും നികുതി നിരക്കിൽ മാറ്റം വരുത്താതെ, 43-ാം ജിഎസ്ടി കൗണ്‍സിൽ യോഗം സമാപിച്ചു.
വാക്സിനുകളുടെയും കോവിഡ് രക്ഷാ സാമഗ്രികളുടെയും നിരക്കുകളിൽ ഇളവുകൾ ഏർപ്പെടുത്തുന്ന കാര്യം പഠിക്കാൻ മന്ത്രിമാർ ഉൾപ്പെട്ട പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജൂണ്‍ എട്ടിനു മുന്‍പായി ഈ സമിതി റിപ്പോർട്ട് നല്‍കും.
ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നായ അംഫോടെറിസിൻ ബിയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ഒഴിവാക്കാൻ യോഗത്തിൽ തീരുമാനമായി.
രാജ്യത്ത് സൗജന്യവിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന കോവിഡ് രക്ഷാ ഉപകരണങ്ങൾക്ക് ഐജിഎസ്ടി ഒഴിവാക്കിയത് ഓഗസ്റ്റ് 31 വരെ തുടരും. സൗജന്യ വിതരണത്തിനായി വിലകൊടുത്ത് ഇറക്കുമതി ചെയ്യുന്ന സാമഗ്രികൾക്കും ഈ ഇളവ് ബാധകമാണ്. കോവിഡ് രക്ഷാ സാമഗ്രികളുടെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയത് നീട്ടി.
സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം പരിഹരിക്കാനായി നടപ്പുധനകാര്യ വർഷം കേന്ദ്രം 1.58 ലക്ഷം കോടി രൂപ വായ്പയെടുക്കും. ഈ തുക ഘട്ടംഘട്ടമായി സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യും.
നഷ്ടപരിഹാര സെസ് സംബന്ധിച്ച ചർച്ചകൾക്ക് മാത്രമായി പിന്നീട് കൗണ്‍സിൽ യോഗം ചേരാനും തീരുമാനമെടുത്തിട്ടുണ്ട്. വാർഷിക റിട്ടേണ്‍ സമർപ്പണം ലളിതമാക്കാൻ സിജിഎസ്ടി ആക്ടിൽ ഭേദഗതി വരുത്താൻ കൗണ്‍സിൽ ശിപാർശ ചെയ്തു.
ഇടത്തരം നികുതി ദായകരുടെ ലേറ്റ് ഫീ കുറയ്ക്കുന്നതിനും മറ്റുമായി പ്രത്യേക ആംനെസ്റ്റി പദ്ധതി നടപ്പാക്കാനും കൗണ്‍സിൽ യോഗത്തിൽ തീരുമാനമായി.
ജിഎസ്ടി കൗൺസിൽ യോഗം; വാക്സിനുകളുടെ നികുതിനിരക്കിൽ മാറ്റമില്ല
11:53 PM May 28, 2021 | Deepika.com