കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച ചരക്കുകപ്പലില്‍നിന്നു ടണ്‍ കണക്കിനു പ്ലാസ്റ്റിക് മാലിന്യം തീരത്ത് അടഞ്ഞു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള എംവി എക്സ്പ്രസ് പേള്‍ ചരക്കുകപ്പലിനാണു കഴിഞ്ഞയാഴ്ച തീപിടിച്ചത്. തീപിടിത്തത്തെത്തുടർന്ന് കപ്പൽ കടലിലേക്കു താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ ഹസീരയിൽനിന്നു സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുമായി കൊളംബോ തുറമുഖത്തേക്ക് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ധനടാങ്കിൽ 325 മെട്രിക് ടൺ ഇന്ധനവും 1,486 കണ്ടെയ്നറുകളിലായി 25 ടൺ നൈട്രിക് ആസിഡും മറ്റ് ചരക്കുകളുമാണു കപ്പലിലുള്ളത്. കപ്പലിൽനിന്നുള്ള പ്ലാസ്റ്റിക്കും പോളിത്തീനും എണ്ണയും നെഗംബോ ബീച്ചിലാണ് അടിഞ്ഞുകൂടുന്നത്. കപ്പിലിലെ എട്ട് കണ്ടെയ്നറുകളിൽനിന്നു സമുദ്രത്തിൽ പടർന്ന പോളിത്തീൻ പെല്ലറ്റുകൾ ബുൾഡോസറുകൾ ഉപയോഗിച്ചാണു നീക്കം ചെയ്തത്. പാക്കിംഗ് ആവശ്യത്തിനായി ഉപയോഗിക്കുന്ന പോളിത്തീനും പ്ലാസ്റ്റിക്കുമാണ് 20 കണ്ടെയ്നറുകളിൽ ഉള്ളത്.
കപ്പൽ അപകടം വൻ മലനീകരണത്തിനു കാരണമാകുമെന്നാണു ശ്രീലങ്കൻ പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ വിലയിരുത്തൽ. ലങ്കൻ നേവിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കരയിൽ അടഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ശ്രമകരമായ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ധനടാങ്കിൽനിന്ന് എണ്ണ കടലിൽ പടർന്നാൽ സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും മത്സ്യസന്പത്തിനെയും പ്രതികൂലമായി ബാധിക്കും. തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് മേയ് 20 ആണ് തീപിടിച്ചത്. കപ്പലിനു തീപിടിച്ചതോടെ ഇന്ത്യക്കാരുൾപ്പെടെയുള്ള 25 ജീവനക്കാരെ രക്ഷപ്പെടുത്തി.
ചരക്കുകപ്പല്‍ തീപിടിത്തം; തീരത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം
11:27 PM May 28, 2021 | Deepika.com