നായ്പിഡോ/ന്യൂഡൽഹി: പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടർന്ന് ആയിരങ്ങൾ ഇന്ത്യയിലേക്കു പലായനം ചെയ്യുന്നു. ഇവരിലേറെയും ക്രൈസ്തവരാണ്. മ്യാൻമറിലെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന മിസോറമിലേക്കാണ് അഭയാർഥികൾ എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് 16,438 മ്യാൻമർ അഭയാർഥികൾ എത്തിയിട്ടുണ്ടെന്ന് മിസോറം അധികൃതർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും അഭയാർഥികളുടെ എണ്ണം ഉയരുകയാണ്. മിസോ ജനതയുമായി ബന്ധമുള്ളവരാണ് എത്തിയ അഭയാർഥികൾ. മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ മാത്രം 6,000 മ്യാൻമർ അഭയാർഥികൾ എത്തിയിട്ടുണ്ട്. മൂന്നു ലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഐസോൾ. അഭയാർഥികളെത്തിയതോടെ ഐസോൾ ജനസംഖ്യ രണ്ടു ശതമാനം വർധിച്ചു. തങ്ങളുടെ മ്യാൻമർ പശ്ചാത്തലം വെളിപ്പെടുത്താതെ നിരവധി പേർ മിസോറമിലെ ബന്ധുവീടുകളിൽ താമസിക്കുന്നുണ്ടെന്നു സാമൂഹ്യപ്രവർത്തകനായ മോസസ് സയ്ലോ പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിലും വീടുകളിലുമാണു മ്യാൻമർ അഭയാർഥികൾ കഴിയുന്നത്.
2020 നവംബറിലെ മ്യാൻമർ തെരഞ്ഞെടുപ്പിൽ വിജയിച്ച 20 പേരും മിസോറമിലെത്തിയിട്ടുണ്ടെന്നു സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. മിസോറമിലെ 11.5 ലക്ഷം ജനങ്ങളിൽ 87 ശതമാനം ക്രൈസ്തവരാണ്. ഇവരിലേറെയും ബാപ്റ്റിസ്റ്റ്, പ്രിസ്ബിറ്റീരിയൻ സഭകളിൽപ്പെട്ടവരാണ്. കത്തോലിക്കർ 40,000 പേർ മാത്രമാണുള്ളത്.
ഇന്ത്യയുമായി 1643 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണു മ്യാൻമർ. മിസോറം, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളാണു മ്യാൻമർ അതിർത്തിയിലുള്ളത്. മിസോറം മാത്രം 404 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. അഭയാർഥി പ്രവാഹത്തെ പ്രോത്സാഹിപ്പിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാലു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കു നിർദേശം നല്കിയിട്ടുണ്ട്.
മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരേ നടന്ന പ്രതിഷധങ്ങൾക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ എണ്ണൂറിലധികം പേരാണു കൊല്ലപ്പെട്ടത്.
മ്യാൻമർ കലാപം: ക്രൈസ്തവർ ഇന്ത്യയിലേക്കു പലായനം ചെയ്യുന്നു
11:27 PM May 28, 2021 | Deepika.com