മുംബൈ: രാജ്യത്തെ സാന്പത്തികരംഗം, ഒന്നാം കോവിഡ് തരംഗത്തിലെ അത്ര തളർച്ചയിലല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ). എന്നിരുന്നാലും രണ്ടാം തരംഗം ഹ്രസ്വകാലയളവിൽ വലിയ അനിശ്ചിതാവസ്ഥയുണ്ടാക്കുമെന്നും ആർബിഎയെുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
“കോവിഡ് രണ്ടാം തരംഗം എത്രവേഗം പിടിച്ചുകെട്ടാനാകും എന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സാന്പത്തിക വളർച്ച. കോവിഡിനെതിരേയുള്ള ആഗോള ചെറുത്തുനിൽപ്പ് വലിയ പുരോഗതിയുണ്ടാക്കും. ബാങ്കുകൾ കിട്ടാക്കടങ്ങളുടെ കണക്കെടുപ്പ് കൃത്യമായി നടത്തണം. നിഷ്ക്രിയ ആസ്തികൾ നേരിടുന്നതിലേക്കായി കൂടുതൽ വകയിരുത്തലുകളും ബാങ്കുകളുടെ ഭാഗത്തുനിന്നു വേണ്ടിവരും. ചരക്കുനീക്കത്തിലും മറ്റും തടസങ്ങളുള്ളതിനാൽ ഭക്ഷ്യോത്പന്ന വിലയിലെ വർധന തുടർന്നേക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി നിലനിൽക്കുന്നതിനാൽ വിലക്കയറ്റ നില കൂടുതൽ ഉയരാനും സാധ്യതയുണ്ട്.’’ റിപ്പോർട്ടിൽ പറയുന്നു.
ഓഹരിവിപണിയിലെ കുതിപ്പ്: ജാഗ്രത വേണം
മുംബൈ: രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ചുരുങ്ങുന്ന ഈ കാലയളവിൽ ഓഹരിവിലകൾ കുതിച്ചുയരുന്നതിൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് ആർബിഐ വിലയിരുത്തി. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഓഹരിവിലകളിൽ വലിയ വർധനയാണുള്ളത്. പല കന്പനികളുടെയും ഓഹരിവില ഇരട്ടിയിലധികം വർധിച്ചു.
2020-21 ധനകാര്യ വർഷം ഇന്ത്യൻ ജിഡിപി എട്ട് ശതമാനം ഇടിയുമെന്ന വിലയിരുത്തൽ നിലനിൽക്കെ ഓഹരിവിലകളിലുണ്ടാകുന്ന ഇത്ര വലിയ വർധന നഷ്ടസാധ്യതയുടെ കുമിളകൾ സൃഷ്ടിക്കുന്നു. ആഗോളരംഗത്തും സമാനസാഹചര്യമാണുള്ളതെന്നും ആർബിഎയെുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണിമൂല്യം സർവകാല റിക്കാർഡായ 220.74 ലക്ഷം കോടി രൂപയിലെത്തി. ഇന്നെലെ സെൻസെക്സ് 97.70 പോയിന്റ് ഉയർന്ന് 51,115.22 ലാണ് ക്ലോസ് ചെയ്തത്. തലേ ദിവസം സെൻസെക്സ് 379.99 പോയിന്റ് ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് നിക്ഷേപകരുടെ വരുമാനത്തിൽ 1,67,959.92 കോടി രൂപയുടെ വർധനയാണുണ്ടായത്.
തളർച്ച ഒന്നാം തരംഗത്തിലെ അത്ര രൂക്ഷമല്ല: ആർബിഐ
10:23 PM May 27, 2021 | Deepika.com