കെയ്റോ: ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ നീട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്തിലെത്തി ചർച്ച നടത്തി. ഇസ്രയേൽ, പലസ്തീൻ നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷമാണ് ബ്ലിങ്കൻ ഈജിപ്തിലെത്തിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അയൽരാജ്യങ്ങളുടെ പിന്തുണ തേടുകയെന്ന ലക്ഷ്യത്തോടെയാണു ബ്ലിങ്കന്റെ ഈ സന്ദർശനം.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ-സിസിയുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂഴിക്കാഴ്ചയ്ക്കുശേഷം ബ്ലിങ്കൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും കൂടിക്കാഴ്ച നടത്തും. ഗാസാ പുനർനിമാർണത്തിന് അന്താരാഷ്ട്ര സഹായം തേടുമെന്നും ഹമാസിന്റെ കൈകളിലെത്താതെ നോക്കുമെന്നും ബ്ലിങ്കൻ ഇന്നലെ പറഞ്ഞു.
ഇസ്രയേൽ-പലസ്തീൻ സമാധാനത്തിന്റെ കേന്ദ്രം ഈജിപ്തും ജോർദാനുമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായി സഖ്യത്തിലുള്ള ഇരു രാജ്യങ്ങളും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇടനിലക്കാരായി വർത്തിച്ചുവരുന്നു.
ഈജിപ്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് 11 ദിവസത്തെ യുദ്ധത്തിനു ശേഷം ഇപ്പോൾ വെടിനിർത്തലിനു ധാരണയായത്.
ഇസ്രയേൽ-പലസ്തീൻ പ്രശ്നം: ചർച്ച തുടരുന്നു
11:54 PM May 26, 2021 | Deepika.com