വാഴക്കുളം: ഹോർട്ടി കോർപ്പിന്റെ ആഭിമുഖ്യത്തിൽ പൈനാപ്പിൾ സംഭരണം തുടങ്ങി. ഇന്നലെ 18 ടൺ സംഭരിച്ചു. നേരത്തേ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയായ 15 രൂപ നിരക്കിലാണു സംഭരണം.
നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി വഴിയാണ് ഹോർട്ടികോർപ് സംഭരണം ആരംഭിച്ചത്. മൂപ്പെത്തിയതും പഴുക്കാൻ ആരംഭിക്കുന്നതുമായ പൈനാപ്പിൾ നൽകാൻ തയാറുള്ള കർഷകർ പേര്, ഫോൺ നമ്പർ, കൃഷി ചെയ്തിട്ടുള്ള പഞ്ചായത്ത്, ഹോർട്ടികോർപ്പിനു നൽകുന്ന അളവ് എന്നിവ നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനിയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9387473126. നിശ്ചിത നിലവാരത്തിലുള്ള പൈനാപ്പിൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് ജില്ലയ്ക്കു പുറത്തുള്ള വിവിധ സ്ഥലങ്ങളിൽ സംഭരണത്തിനു സൗകര്യമേർപ്പെടുത്താനും ഹോർട്ടികോർപ്പിനു പദ്ധതിയുണ്ട്.
ആഴ്ചയിൽ രണ്ടു ദിവസം നടുക്കര കമ്പനി പരിസരത്ത് സംഭരണം നടത്താനാണ് ലക്ഷ്യം. ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധിക്കിടയിൽ വിതരണം നടക്കുന്ന മുറയ്ക്ക് 20-25 ടൺ സംഭരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495975799, 9387473126, 9447591286, 9447742799 നമ്പറുകളിൽ വിവിധ പ്രദേശങ്ങളിലെ കർഷകർക്കു ബന്ധപ്പെടാം.
അതേസമയം നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലും അടിയന്തരമായി സംഭരണം ആരംഭിക്കണമെന്ന് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പഴുത്ത പൈനാപ്പിൾ ഈ ആഴ്ച അവസാനം മുതൽ വിപണിയിലേക്ക് കൂടുതലായി എത്തിച്ചേരുമെന്നും രാജ്യമൊട്ടാകെയുള്ള അടച്ചിടലിന്റെ പശ്ചാത്തലത്തിൽ ഹോർട്ടികോർപ്പിനു മാത്രമായി ഇവയുടെ വില്പന നടത്തി ചരക്ക് ഒഴിവാക്കാനാവില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ജയിംസ് തോട്ടുമാരിക്കൽ പറഞ്ഞു. കരിമ്പച്ച പരുവത്തിലുള്ള പൈനാപ്പിളിനു മാത്രമേ നിലവിൽ വിപണിയുള്ളൂ. അതുപോലും കിലോയ്ക്ക് 14നാണ് വ്യാപാരികൾ വാങ്ങുന്നത്. പഴുത്തത് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ശരാശരി 10 രൂപ നിരക്കിൽ കർഷകർ ഇത് വ്യാപാരികളെ ഏൽപ്പിച്ചു പോകുകയുമാണ്.
ഹോർട്ടികോർപ് പൈനാപ്പിൾ സംഭരണം തുടങ്ങി
10:56 PM May 17, 2021 | Deepika.com