കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിനു 477.81 കോടി രൂപയുടെ അറ്റാദായം.
ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്നു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി.
അറ്റ പലിശവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകളില്‍ 70.05 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് 9,301 കോടി രൂപയില്‍നിന്നു 15,816 കോടിയിലെത്തി. മുന്‍വര്‍ഷം ഈ കാലയളവില്‍ 57,223.13 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം ഇത്തവണ 63,958.84 കോടി രൂപയിലെത്തി. 11.77 ശതമാനം വര്‍ധന.
വാര്‍ഷിക പ്രവര്‍ത്തനലാഭം 3,786.90 കോടി രൂപയാണ്. 18.17 ശതമാനമാണ് വര്‍ധിച്ചത്. വാര്‍ഷിക അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 1,542.78 കോടി രൂപയില്‍നിന്നു വര്‍ധിച്ച് ഇത്തവണ 1,590.30 കോടി രൂപയിലെത്തി. വാര്‍ഷിക അറ്റ പലിശവരുമാനം 19.03 ശതമാനം വര്‍ധിച്ച് 5,533.70 കോടി രൂപയായി.
ഇക്കാലയളവില്‍ ലഭിച്ച നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണു മികച്ച നേട്ടത്തിലെത്താൻ പ്രചോദിപ്പിച്ചതെന്നു ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
ഫെഡറല്‍ ബാങ്കിന് 477.81 കോടി അറ്റാദായം
10:56 PM May 17, 2021 | Deepika.com