കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബുളിൽ മോസ്കിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. മോസ്കിലെ ഇമാം മുഫ്തി നയ്മാനും പ്രാർഥനയ്ക്കായി എത്തിയവരുമാണു കൊല്ലപ്പെട്ടത്. പതിനഞ്ച് പേർക്കു പരിക്കേറ്റു. ഇമാമിനെ ലക്ഷ്യമിട്ടാണു സ്ഫോടനം നടത്തിയതെന്നു സംശയിക്കുന്നതായി അഫ്ഗാൻ പോലീസ് വക്താവ് അറിയിച്ചു.
താലിബാൻ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.എന്നാൽ ആരോപണം താലിബാൻ വക്താവ് നിരാകരിച്ചു. അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് താലിബാൻ കുറ്റപ്പെടുത്തുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സന്പൂർണപിന്മാറ്റം പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യത്ത് സ്ഫോടനം പതിവായിരിക്കുകയാണ്.
ദിവസങ്ങൾക്കുമുന്പ് കാബൂളിലെ പെൺകുട്ടികളുടെ സ്കൂളിനു സമീപമുണ്ടായ സ്ഫോടനത്തിൽ 90 പേരാണു മരിച്ചത്. സ്കൂൾ വിട്ടുപോവുകയായിരുന്ന വിദ്യാർഥിനികളായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറെയും. കഴിഞ്ഞയാഴ്ചയാണ് കാണ്ഡഹാർ വ്യോമതാവളത്തിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചത്. സഖ്യസഖ്യയിലെ ഏതാനും സൈനികരാണ് ഇവിടെ അവശേഷിക്കുന്നത്.
കാബുളിലെ മോസ്കിൽ സ്ഫോടനം: 12 മരണം
12:50 AM May 15, 2021 | Deepika.com