തിരുവനന്തപുരം: ലോക്ഡൗണിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ച സാഹചര്യത്തിൽ നിർമാണത്തൊഴിലാളികളുടെ യാത്രയെ തടസപ്പെടുത്തരുതെന്നും നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കുന്നതു തടയരുതെന്നും പോലീസ് ആസ്ഥാനത്തെ എഡിജിപി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അടക്കം എല്ലാ നിർമാണ പ്രവർത്തനങ്ങളും സർക്കാർ അനുവദിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം അനുസരിച്ച് പരമാവധി അഞ്ചുപേരെ വരെ വച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു തടസമില്ല. നിർമാണ തൊഴിലാളികളുടെ സഞ്ചാരം അടക്കം പോലീസ് തടസപ്പെടുത്തുന്നുവെന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും നിർദേശത്തിൽ പറയുന്നു.
നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ അതിഥി തൊഴിലാളികൾ അടക്കം കഴിഞ്ഞ വർഷത്തേതിനു സമാനമായി കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇതു സംസ്ഥാനത്തിന്റെ സാമൂഹിക- സാന്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ലെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്. എസ്എച്ച്ഒമാർക്കു പുറമേ ജില്ലാ പോലീസ് മേധാവിമാർ, റേഞ്ചുകളുടെ ചുമതലയുള്ള ഡിഐജിമാർ, ഐജിമാർ എന്നിവർക്കും സർക്കുലറിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ 11 മുതൽ ആറു വരെ
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കാം.
പ്ലബിംഗ്, ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും ഈ സമയം തുറക്കാം. ഓണ്‍ലൈൻ വഴിയുള്ള പുസ്തക വിൽപനയും അനുവദിച്ചു.
നിയമ- ലെജിസ്ലേച്ചർ വകുപ്പുകളെ അവശ്യ സർവീസുകളുടെ പരിധിയിൽ പെടുത്തി. നിയമസഭ ചേരുന്നതിന്റെയും ഗവർണറുടെ നയപ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിലാണു നടപടി.
നിർമാണത്തൊഴിലാളികളെ തടയരുത്; നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ അടപ്പിക്കരുത്
12:49 AM May 15, 2021 | Deepika.com