ജറുസലേം: അൽ അഖ്സ മോസ്ക് വളപ്പിൽ പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടൽ സൈനിക സംഘർഷമായി വളരുന്നു. തിങ്കളാഴ്ച രാത്രി ഗാസയിൽനിന്ന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിനു നേർക്ക് റോക്കറ്റ് വർഷം നടത്തി. തിരിച്ചടിയായി ഇസ്രയേൽ ഇന്നലെ ഹമാസ് കമാൻഡറുടെ വസതിയടക്കം ലക്ഷ്യമിട്ട് ഗാസയിൽ വ്യോമാക്രമണം നടത്തി.
ഒന്‍പതു കുട്ടികളടക്കം 26 പലസ്തീനികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 16 പേർ ഭീകരരാണെന്നാണ് ഇസ്രേലി സൈന്യത്തിന്റെ വിശദീകരണം.
അഷ്കലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളിയുവതി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.
റംസാൻ മാസത്തിൽ അൽ അഖ്സ മോസ്ക് വളപ്പിലും പഴയ ജറുസലേം മേഖലയിലും ഇസ്രേലി പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാ ദിവസവും സംഘർഷത്തിനിടയാക്കിയിരുന്നു.
മോസ്ക് വളപ്പിൽനിന്ന് ഇസ്രേലി പോലീസ് പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് അന്ത്യശാസനം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി ഹമാസ് തീവ്രവാദികൾ ഇസ്രേലി പ്രദേശങ്ങൾക്കു നേർക്ക് റോക്കറ്റുകൾ വർഷിക്കാൻ തുടങ്ങി. 250ഓളം റോക്കറ്റുകളാണ് തൊടുത്തത്. ഇതിന്റെ മൂന്നിലൊന്നും ലക്ഷ്യം കാണാതെ ഗാസയിൽ തന്നെ പതിച്ചതായി ഇസ്രേലി സൈന്യം അറിയിച്ചു. അഷ്കലോൺ നഗരത്തിലെ ഏഴു നില കെട്ടിടത്തിൽ ഒരു റോക്കറ്റ് പതിച്ചാണ് ആറ് ഇസ്രേലികൾക്കു പരിക്കേറ്റത്.
ഹമാസ് കമാൻഡറുടെ വസതി ഉൾപ്പെടുന്ന ബഹുനില കെട്ടിടവും ഹമാസ് തീവ്രവാദികൾ അതിർത്തിയിൽ കുഴിച്ച ടണലുകളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണം. വടക്കൻ ഗാസയിലെ ബെയ്ത് ഹൗനൗണിൽ ഒരു കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനു കാരണം ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റിയതാണെന്ന സംശയമുണ്ട്.
സാധാരണ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ ഖത്തറിന്റെയോ ഈജിപ്തിന്റെയോ മധ്യസ്ഥതയിൽ ദിവസങ്ങൾക്കകം അവസാനിക്കാറുണ്ട്. എന്നാൽ, ഏറ്റുമുട്ടൽ കുറച്ചുനാൾ നീളാമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞ ഇസ്രയേലിൽ നെതന്യാഹുവിന്റെ എതിരാളികൾ സർക്കാർ രൂപീകരിക്കാൻ നടത്തുന്ന ശ്രമം ഇപ്പോഴത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നീളുമെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന സൂചന ഇസ്രേലി സൈന്യം ഇന്നലെ നല്‍കിയത് സംഘർഷം ഉടൻ തീരില്ലെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. 5,000 റിസർവ് പട്ടാളക്കാരെക്കൂടി അതിർത്തി സംരക്ഷണത്തിനു വിന്യസിക്കാൻ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടിട്ടുണ്ട്.
ഇസ്രയേലും പലസ്തീനും സംഘർഷം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനും ആവശ്യപ്പെട്ടു.
ഇസ്രയേലിൽ രണ്ടു മരണം; ഗാസയിൽ 24 മരണം
12:53 AM May 12, 2021 | Deepika.com