കൊച്ചി: ലോകമെങ്ങുമുള്ള മലയാളിയുടെ ആഹാരത്തിലെ പ്രിയപ്പെട്ട വിഭവമെങ്കിലും കേരളത്തിൽ കപ്പയുടെയും കപ്പക്കൃഷി ചെയ്തവരുടെയും കാര്യം ഇപ്പോൾ കഷ്ടത്തിലാണ്. കോവിഡും ലോക്ഡൗണും മൂലം കച്ചവടം മന്ദഗതിയിലായതോടെ കപ്പയ്ക്കു വൻതോതിൽ വിലയിടിഞ്ഞതാണു കർഷകരെ ദുരിതത്തിലാക്കിയത്.
ഗ്രാമീണ മേഖലകളിൽ കപ്പയുടെ വില കിലോയ്ക്കു പത്തു രൂപയിലേക്കു വരെ താണിട്ടുണ്ട്. ചിലയിടങ്ങളിൽ 12 രൂപയ്ക്കാണു വില്പന. മാർക്കറ്റുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തതും കയറ്റുമതി കുറഞ്ഞതുമാണു കപ്പയുടെ വിലയിടിയാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.
ആഴ്ചകൾക്കു മുന്‍പ് അഡ്വാൻസ് തുക നൽകി കച്ചവടമുറപ്പിച്ച പാകമായ തോട്ടങ്ങൾ പോലും ഡിമാൻഡ് കുറഞ്ഞതോടെ വിളവെടുപ്പില്ലാതെ കിടക്കുകയാണ്. പ്രതിദിനം മൂന്നും നാലും ടണ്‍ കപ്പ എടുത്തിരുന്ന കച്ചവടക്കാർ ഇപ്പോൾ വിപണിയിൽ നിന്നു പിന്മാറി.
കനത്ത നഷ്ടം സഹിച്ചും കിലോയ്ക്ക് ഏഴു രൂപയ്ക്കു വരെ കപ്പ വില്ക്കാൻ തയാറായിട്ടും കച്ചവടക്കാർ വരുന്നില്ലെന്നു എറണാകുളം കാഞ്ഞൂരിലെ കർഷകനായ സെബാസ്റ്റ്യൻ ഉതുപ്പാൻ പറയുന്നു. മൂന്നാഴ്ച മുന്‍പു കിലോയ്ക്ക് ഒന്‍പതു രൂപയ്ക്കു കച്ചവടക്കാർ ഉറപ്പിച്ചുപോയതാണ്. ലോക്ഡൗണ്‍ സൂചന വന്നതോടെ അവർ പിന്മാറി. ഏഴു രൂപയ്ക്കു കപ്പ കൊടുക്കാൻ തയാറായെങ്കിലും വില്പന നടന്നില്ല.
പാട്ടത്തിനെടുത്ത മൂന്ന് ഏക്കറിൽ ലക്ഷത്തോളം രൂപ മുടക്കിയാണു കപ്പ കൃഷി നടത്തിയത്. മുടക്കിയതിന്റെ പകുതി തുക പോലും ലഭിക്കാത്ത സ്ഥിതിയാണിപ്പോഴെന്നു സെബാസ്റ്റ്യൻ പറയുന്നു.
വീടിന്റെ പരിസരങ്ങളിൽ കുറഞ്ഞ വിലയ്ക്കു കപ്പ വില്പന നടത്തിയെങ്കിലും മൂന്ന് ഏക്കറിൽ കൃഷി ചെയ്തതതിൽ ബാക്കിയുള്ള പകുതിയോളം കപ്പ എന്തു ചെയ്യുമെന്നറിയാതെ വലയുകയാണ് ഈ കർഷകൻ.
നാട്ടിൻപുറങ്ങളിൽ ചക്ക ഇപ്പോൾ സമൃദ്ധമാണെന്നതും കപ്പയുടെ ഡിമാൻഡ് കുറയാൻ കാരണമായി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലേക്കു ഭക്ഷ്യവിഭവങ്ങൾ കയറ്റിയയയ്ക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.
സിജോ പൈനാടത്ത്
കപ്പ കർഷകരുടെ കാര്യം കഷ്ടത്തിലാണ്!
11:50 PM May 10, 2021 | Deepika.com