ജറുസലേം: ജറുസലേമിലെ അൽ-അഖ്സ മോസ്ക് പരിസരത്ത് ഇസ്രയേൽ പോലീസും പലസ്തീനികളും തമ്മിലുള്ള സംഘർഷം തുടരുന്നു. ഇതിനിടെ, ഇന്നത്തെ ജറുസലേം ദിന പരേഡുമായി മുന്നോട്ടുപോകാൻ ഇസ്രയേൽ തീരുമാനിച്ചു. 1967ലെ യുദ്ധത്തിൽ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കാണ് പരേഡ് നടത്തുന്നത്. അൽ -അഖ്സ മോസ്ക് സ്ഥിതി ചെയ്യുന്ന പഴയ ജറുസലേമിനു സമീപത്തുകൂടെയാണ് മാർച്ച് കടന്നു പോകുന്നത്.
ഇന്നലെ രാവിലെ മോസ്കിൽ തന്പടിച്ചിരുന്ന പലസ്തീനികൾ ഇസ്രേലി പോലീസിനു നേരേ വെള്ളക്കുപ്പികൾ എറിഞ്ഞതു സംഘർഷം സൃഷ്ടിച്ചു. പോലീസ് അക്രമകാരികൾക്ക് നേരേ ഗ്രനേഡ് പ്രയോഗം നടത്തി. സംഘർഷത്തിൽ ഇരുനൂറോളം പേർക്കു പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി മോസ്കിലെത്തിയ പലസ്തീനികളാണു സംഘർഷത്തിനു തുടക്കമിട്ടത്.
ഇതിനിടെ, അൽ-അഖ്സ മോസ്കിനു സമീപത്തെ സംഘർഷത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. അവിടം സംഘർഷത്തിനു പകരം, പ്രാർഥനയുടെയും കൂടിച്ചേരലിന്റെയും സമാധാനത്തിന്റെയും സ്ഥലമാകുന്നതിനായി ഞാൻ പ്രാർഥിക്കുന്നു- സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പുണ്യനഗരത്തിലെ വിവിധ മതങ്ങളുടെയും വിവിധ സംസ്കാരത്തിന്റെയും പൈതൃകം നിലനിർത്താനുള്ള മാർഗം കണ്ടെത്തണം. അക്രമം അക്രമത്തെ മാത്രമേ സൃഷ്ടിക്കൂ- മാർപാപ്പ ജറുസലേം സംഘർഷത്തെക്കുറിച്ച് പറഞ്ഞു.
ഇസ്രയേൽ അതിക്രമം അവസാനിപ്പിണമെന്ന് ജോർദാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ജറുസലേമിനു മേലുള്ള ഇസ്രയേലിന്റെ അവകാശത്തെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് കാബിനറ്റിനെ അഭിസംബോധന ചെയ്യവേ ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ജറുസലേം ദിന പരേഡ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
ജറുസലേം സംഘർഷം തുടരുന്നു; പരക്കെ അക്രമം
12:43 AM May 10, 2021 | Deepika.com