വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാർഷികമേഖല കോവിഡ് പ്രതിസന്ധികൾ സൃഷ്ടിച്ച ആഘാതത്തിലാണെങ്കിലും ജൂൺ ഒന്നിനുതന്നെ കാലവർഷം കേരള തീരത്ത് എത്തുമെന്ന ഇന്ത്യൻ മെട്രാളജി വിഭാഗത്തിന്റെ പ്രവചനം പ്രതീക്ഷ പകരുന്നു. കനത്ത വരൾച്ച മൂലം സ്തംഭിച്ച റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ വേണ്ട ഒരുക്കങ്ങൾ വരുംദിവസങ്ങളിൽ കർഷകർ ആരംഭിക്കും. നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ചയെ പിടിച്ചു നിർത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല, കൊപ്രവില വീണ്ടും ഇടിഞ്ഞു. ലോക്ഡൗണിൽ വിപണികൾ സ്തംഭിച്ചതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ കൈമാറ്റം നിലച്ചു. ഏലം മൂന്ന് വർഷത്തെ താഴ്ന്ന റേഞ്ചിൽ. സ്വർണവിലയിൽ വർധന.
മഴമേഘങ്ങൾ ഈ മാസം മൂന്നാംവാരം പിന്നിടുന്നതോടെ ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ വിഭാഗം. സർക്കാർ ഏജൻസികളും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ വിഭാഗങ്ങളും മൺസൂൺ മേഘങ്ങളുടെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇതിനിടെ അടുത്തവാരം തെക്കൻ അറബിക്കടലിൽ രൂപം കൊള്ളാൻ ഇടയുള്ള ന്യൂനമർദഫലമായി സംസ്ഥാനത്തു കൂടുതൽ മഴയ്ക്ക് ഇടയുണ്ട്. ലോക്ക് ഡൗൺ ആണെങ്കിലും തൊടികളിലെ തെങ്ങുകൾക്ക് തടം എടുക്കാൻ ഇനിയുള്ള ദിവസങ്ങളിൽ നീക്കം നടത്തിയാൽ കാലവർഷത്തിന് മുന്നോടിയായി വളപ്രയോഗങ്ങൾക്കും അവസരം ലഭിക്കും.
റബർ
കനത്ത വേനൽ മൂലം ജനുവരി അവസാനം തോട്ടങ്ങളിൽനിന്ന് പിൻവലിഞ്ഞ റബർകർഷകർ മഴയുടെ വരവിനായി കാത്തിരിക്കുന്നു. പ്രതികൂല കാലാവസ്ഥ മൂലം റബർ ടാപ്പിംഗ് സംതംഭിച്ചതിനാൽ മുഖ്യ വിപണികളിൽ കടുത്ത റബർ ക്ഷാമുണ്ട്. മഴയ്ക്ക്മുമ്പേ തോട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഒരുക്കുന്നതിന് സമയമുണ്ട്.
റബർ ക്ഷാമം മൂലം ടയർ കന്പനികളും ഇതര വ്യവസായികളും വില ഉയർത്തി സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാൻ നീക്കം നടത്തി. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 16,800 രൂപയിൽനിന്ന് 17,200 ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 16,000-16,600ൽനിന്ന് 16,400-17,000 രൂപയായി. ഒട്ടുപാലിന് 400 രൂപ വർധിച്ച് 11,200ലും ലാറ്റക്സ് 11,500 രൂപയിലുമാണ്.
ലോക്ഡൗണിന്റെ ഭാഗമായി വാരാവസാനം വ്യവസായികൾ ചരക്ക് സംഭരണത്തിൽനിന്നു പിൻമാറി. ആഭ്യന്തര റബർ അവധി വ്യാപാരത്തിൽ ബുള്ളുകളുടെ നിയന്ത്രണത്തിലേക്ക് മേയ് അവധി. മുൻവാരം സൂചിപ്പിച്ച 16,760 രൂപയിലെ പ്രതിരോധം മറികടന്നു 17,310 രൂപവരെ കയറിയശേഷം ക്ലോസിംഗിൽ റബർ 17,141 രൂപയിലാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ചയെ പിടിച്ചുനിർത്താൻ കൊച്ചി ഓയിൽ മർച്ചന്റ് സ് അസോസിയേഷൻ നടത്തിയ ആദ്യ നീക്കം വിജയം കണ്ടില്ല. കുത്തനെയുള്ള വില ഇടിവിനെ തടയാൻ വില നിർണയ സമ്പ്രദായത്തിൽ തിങ്കളാഴ്ച വരുത്തിയ മാറ്റം തുടക്കത്തിൽ പ്രതീക്ഷ പകർന്നെങ്കിലും വാരമധ്യം പിന്നിട്ടതോടെ തമിഴ്നാട്ടിലെ തളർച്ച കേരളത്തിലും പ്രതിഫലിച്ചു.
കൊച്ചിയിൽ 17,850ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാന്ത്യം 17,500ലാണ്, 350 രൂപയുടെ കുറവ്. അതേസമയം കൊപ്രവില 450 രൂപ ഇടിഞ്ഞ് 11,400 രൂപയായി. എണ്ണ വിലയുമായി താരതമ്യം ചെയുമ്പോൾ ഏകദേശം 200 രൂപയുടെ കുറവ് സംഭവിക്കേണ്ട സ്ഥാനത്ത് ഇടിവ് ഇരട്ടിയിൽ ഏറെയാണ്. വിപണിയിലെ ഈ സാഹചര്യം കർഷകർക്ക് തിരിച്ചടിയാവും. വിളവെടുപ്പുനടക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നു. ഇതിനിടെ പിണ്ണാക്കുവില 100 രൂപ കുറഞ്ഞ് 2900 രൂപയായി.
ഏലം
ഏലക്ക മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരം ദർശിച്ചു. ലേലത്തിന് എത്തുന്ന ചരക്കു സംഭരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചതിനിടയിലും ഉത്പന്നവില ഇടിഞ്ഞു. 2018നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ കിലോയ്ക്ക് 861 രൂപയിൽ ശരാശരി ഇനം ഏലക്ക കൈമാറി. ഒരാഴ്ച്ചയായി ഉത്പന്നവില നിത്യേനെ തളരുന്നതു കണ്ട് കർഷകരും സ്റ്റോക്കിസ്റ്റുകളും ഏലക്കനീക്കം നിയന്ത്രിച്ചു.
ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിൽനിന്ന് അന്വേഷണങ്ങൾ ചുരുങ്ങിയത് ഏലം വിപണിക്കു തിരിച്ചടിയായി. നോമ്പ് കാലമായതിനാൽ അറബ് രാജ്യങ്ങളും രംഗത്തില്ല. ഇതിനിടെ വേനൽമഴ ലഭ്യമായെങ്കിലും പുതിയ ഏലക്ക സീസണ് ജൂലൈവരെ കാത്തിരിക്കണം.
കുരുമുളക്
കുരുമുളകുവില വീണ്ടും കുറഞ്ഞു. ആഭ്യന്തര, വിദേശ ഓർഡറുകളുടെ അഭാവംമൂലം ഉത്പന്നം തളർച്ചയിലാണ്. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ സംഭരണത്തിൽനിന്ന് പിൻമാറിയത് ആഭ്യന്തര മാർക്കറ്റിനെ തളർത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് 200 രൂപ കുറഞ്ഞ് 37,000 രൂപയും ഗാർബിൾഡിന് 39,000 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 5000 ഡോളർ.
സ്വർണം
കേരളത്തിൽ സ്വർണവില ഉയർന്നു. ആഭരണവിപണികളിൽ പവൻ 35,040 രൂപയിൽനിന്നു 35,680 ലേക്കു കയറി. ഗ്രാമിനു വില 4380 രൂപയിൽനിന്നു 4460 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1769 ഡോളറിൽനിന്ന് 1844 ഡോളർവരെ മുന്നേറിയശേഷം വാരാന്ത്യം 1830 ഡോളറിലാണ്.
വിപണികൾ സ്തംഭിച്ചു; കൈമാറ്റം നിലച്ച് കാർഷിക വിളകൾ
12:43 AM May 10, 2021 | Deepika.com