മുംബൈ: രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സന്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനും ആരോഗ്യമേഖലയിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി റിസർവ് ബാങ്ക്.
വാക്സിൻ, ഓക്സിജൻ നിർമാതാക്കളടക്കം ആരോഗ്യമേഖല നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരമെന്ന നിലയ്ക്ക് 50,000 കോടി രൂപ ബാങ്കുകൾ വഴി വായ്പ നല്കാനാണു പദ്ധതി. ഇടത്തരം, ചെറുകിട സംരംഭങ്ങൾക്കും വ്യക്തികൾക്കും വായ്പാ പുനഃക്രമീകരണ പദ്ധതിയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികൾ, ഓക്സിജൻ വിതരണക്കാർ, വാക്സിൻ ഇറക്കുമതിക്കാർ, കോവിഡ് മരുന്നുകൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കായി മുൻഗണനാ ക്രമത്തിൽ ബാങ്കുകൾ 50,000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. 2022 മാർച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക് സെപ്റ്റംബർ 31 വരെ വായ്പാ പുനഃക്രമീകരണത്തിന് അവസരമൊരുക്കും. ഇതനുസരിച്ച് ബാങ്കുകൾക്ക് രണ്ടു വർഷംവരെ മോറട്ടോറിയം നല്കാം.
ഗവൺമെന്റ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാ (ജി-സാപ്)മിനു കീഴിൽ 35,000 കോടി രൂപയുടെ കടപ്പത്രങ്ങൾ വാങ്ങാൻ ആർബിഐ തീരുമാനിച്ചു. ഇതിലൂടെ സർക്കാരിനു കൂടുതൽ പണം ലഭിക്കും. സ്മോൾ ഫിനാൻസ് ബാങ്കു(എസ്എഫ്ബി)കൾക്ക് 10,000 കോടി രൂപ ലഭ്യമാക്കും.
വിപണിയിൽ നേട്ടം
മുംബൈ: പണലഭ്യത ഉറപ്പാക്കാൻ ആർബിഐ ഗവർണർ ശക്തികാന്തദാസ് പ്രഖ്യാപിച്ച നടപടികൾ ഓഹരിവിപണിയിൽ മുന്നേറ്റം സൃഷ്ടിച്ചു. ഇന്നലെ ഇന്ത്യൻ സൂചികകൾ 0.88 ശതമാനം വീതം നേട്ടത്തിലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്്. സെൻസെക്സ് 424.04 പോയിന്റ് കയറി 48,677.55 പോയിന്റിലും നിഫ്റ്റി 121.35 പോയിന്റ് ഉയർന്ന് 14,617.85 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ആർബിഐ ഗവർണറുടെ പ്രഖ്യാപനങ്ങൾ ഇരുകൈയും നീട്ടിയാണ് നിക്ഷേപകർ സ്വീകരിച്ചത്.
50,000 കോടിയുടെ വായ്പാ പദ്ധതിയുമായി ആർബിഐ
12:45 AM May 06, 2021 | Deepika.com