കാബൂൾ: അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന യുഎസ് സൈനികരുടെ മടക്കം ഇന്നലെ ആരംഭിച്ചു. 2500 യുഎസ് സൈനികരാണ് അവിടെയുള്ളത്. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികദിനമായ സെപ്റ്റംബർ 11നകം ഇവരെക്കൂടി പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. നാറ്റോ സഖ്യ സേനാംഗങ്ങളും ഇതിനകം മടങ്ങും.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു പിന്നാലെയാണ് യുഎസ്- നാറ്റോ സേനകൾ അഫ്ഗാനിസ്ഥാനിലെത്തിയത്. അൽക്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ വധിക്കാൻ കഴിഞ്ഞതും ഭീകരസംഘടനയെ തകർത്തതും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ സേനാപിന്മാറ്റം പ്രഖ്യാപിച്ചത്.
യുഎസിലെ മുൻ പ്രസിഡന്റ് ട്രംപ് മേയ് ഒന്നിനകം എല്ലാ സൈനികരെയും പിൻവലിക്കുമെന്നു പറഞ്ഞിരുന്നതാണ്. ബൈഡൻ സമയം നീട്ടിയതിൽ താലിബാന് അതൃപ്തിയുണ്ട്. ബൈഡന്റെ പ്രഖ്യാപനത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
കാർബോംബ്; 30 മരണം
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ലോഗാറിലുണ്ടായ കാർബോംബ് ആക്രമണത്തിൽ വിദ്യാർഥികൾ അടക്കം 30 പേർ മരിച്ചു. 90 പേർക്കു പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന യുഎസ് സൈനികർ മടങ്ങാൻ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പാണു സംഭവം. പ്രവിശ്യാ തലസ്ഥാനമായ പുൽ ഇ അലാമിലെ ഒരു ഗസ്റ്റ് ഹൗസിനു സമീപം വെള്ളിയാഴ്ച വൈകിട്ട് നോന്പുതുറയ്ക്കു പിന്നാലെ ഉഗ്രൻ സ്ഫോടനമുണ്ടാവുകയായിരുന്നു.
യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് എത്തിയ നിരവധി വിദ്യാർഥികളും കൊല്ലപ്പെട്ടതായി പ്രവിശ്യാ അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ സമീപത്തെ നിരവധി ഭവനങ്ങൾക്കും ആശുപത്രി വാർഡിനും കേടുപാടുകളുണ്ടായി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികർ മടങ്ങാൻ തുടങ്ങി
12:11 AM May 02, 2021 | Deepika.com