ബിഷ്കേക്: ജലതർക്കവുമായി ബന്ധപ്പെട്ട് കിർഗിസ്ഥാനും താജിക്കിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേർക്കു പരിക്കേറ്റു. അതിർത്തിമേഖലകളിൽനിന്നു പതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു.
ബാട്കൻ മേഖലയിലെ അതിർത്തിയിൽ ജലനിരീക്ഷണത്തിനായി താജിക്കിസ്ഥാൻ വൈദ്യുതി പോസ്റ്റുകളിൽ സിസിടിവി സ്ഥാപിച്ചതാണു സംഘർഷത്തിന്റെ തുടക്കം. കിർഗിസ്ഥാൻകാർ പോസ്റ്റ് മറിക്കാൻ ശ്രമിച്ചു. ബുധനാഴ്ച ഇരുഭാഗത്തെയും ജനങ്ങൾ തമ്മിൽ കല്ലേറുണ്ടായി. വൈകാതെ ഇരു രാജ്യങ്ങളിലെയും അതിർത്തിരക്ഷാ സേനകൾ തമ്മിൽ ഏറ്റുമുട്ടലായി മാറി. വ്യാഴാഴ്ച രാത്രി വെടിനിർത്തലിന് ഇരു കൂട്ടരും സമ്മതിച്ചു.
തങ്ങളുടെ ഭാഗത്ത് 13 പേർ മരിച്ചതായി കിർഗിസ്ഥാൻ അറിയിച്ചു. താജിക്കിസ്ഥാനിലെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ലെങ്കിലും പത്തു പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1991ൽ സോവ്യറ്റ് യൂണിയൻ തകർന്നശേഷം സ്വതന്ത്രരാജ്യങ്ങളായ കിർഗിസ്ഥാനിനും താജിക്കിസ്ഥാനിനും ഇടയിലെ അതിർത്തി പലയിടങ്ങളിലും നിർണയിക്കപ്പെട്ടിട്ടില്ല. ഇത് കൂടെക്കൂടെ സംഘർഷങ്ങൾക്കിടയാക്കാറുണ്ട്.
കിർഗിസ്- താജിക് ഏറ്റുമുട്ടൽ; 23 മരണം
12:26 AM May 01, 2021 | Deepika.com