കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിനു പിന്നാലെ ബെവ്കോ, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും വിഐപി സുരക്ഷ.
ജില്ലാ പോലീസ്മേധാവിമാരുടെയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും നേതൃത്വത്തിൽ കനത്തകാവലും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. മോഷണ സാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് ദീപികയോടു പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്.
എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്പതുവരെ അതിതീവ്രനിയന്ത്രണമെന്ന മുന്നറിയിപ്പു വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഹോം ഡെലിവറിയായി മദ്യം വിതരണം ചെയ്യാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടന്നിരുന്നെങ്കിലും പ്രായോഗിക പ്രശ്നവും മന്ത്രിസഭാമാറ്റവുമെല്ലാം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.
പുതിയ മന്ത്രിസഭ അധികാരമേറ്റതിനുശേഷമേ മദ്യവിൽപ്പന സംബന്ധിച്ച് ഇനിയൊരു തീരുമാനം ഉണ്ടാകൂ.
മദ്യശാലകൾക്ക് ‘വിഐപി’ സുരക്ഷ
11:28 PM Apr 30, 2021 | Deepika.com