വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ, കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ നേരിടുന്നതിൽ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി. ഇന്ത്യയിൽനിന്നു ലഭിക്കുന്ന ഡേറ്റകളിൽ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്സിനേഷനാണെന്നു ഫൗചി കൂട്ടിച്ചേർത്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക് കന്പനി വികസിപ്പിച്ചതാണു കോവാക്സിൻ. 78 ശതമാനം ഫലക്ഷമതയാണ് അവകാശപ്പെടുന്നത്. പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ജനുവരി മൂന്നുമുതൽ ഉപയോഗിക്കുന്നുണ്ട്.
ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് ഇന്ത്യയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു കാരണം. അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, ഇറ്റലി തുടങ്ങി 17 രാജ്യങ്ങളിൽകൂടി ഈയിനം വൈറസ് എത്തിയിട്ടുണ്ട്.
ഫലക്ഷമത അവകാശപ്പെട്ട് ഫൈസറും
ബെർലിൻ: ഇന്ത്യൻ വകഭേദം കോവിഡ് വൈറസിനെതിരേ ഫൈസർ വാക്സിൻ ഫലപ്രദമെന്ന്. ഫൈസറിനൊപ്പം വാക്സിൻ വികസിപ്പിച്ച ജർമനിയിലെ ബയോൺടെക് കന്പനിയുടെ മേധാവി ഉഗുർ സാഹിനാണ് ഇതു പറഞ്ഞത്. വകഭേദം വന്ന കോവിഡ് വൈറസുകളുടെ കാര്യത്തിൽ ഫൈസർ വാക്സിൻ മുന്പ് ഫലപ്രദമായിരുന്നു. ഇന്ത്യൻ വകഭേദത്തിന്റെ കാര്യത്തിലും ഫലപ്രദമായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന്
12:19 AM Apr 29, 2021 | Deepika.com