കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ഓക്സിജൻ ഉപകരണങ്ങൾക്കും മറ്റും വില ഉയരുന്നതു പ്രതിസന്ധിയാകുന്നു. ഓക്സിജനും ഓക്സിജൻ അനുബന്ധ ഉപകരണങ്ങൾക്കും രാജ്യവ്യാപകമായി വലിയ തോതിൽ ആവശ്യകത വർധിച്ചത് മുതലെടുത്താണു പലരും അമിത വില ഈടാക്കി ലാഭം കൊയ്യുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം ഓക്സിജൻ കോണ്സൻട്രേറ്റർ, ഓക്സിമീറ്റർ, നെബുലൈസർ തുടങ്ങിയവയ്ക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെ വിലക്കയറ്റമുണ്ടായെന്നാണു വിവരം.
കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും വിലക്കയറ്റം വെല്ലുവിളിയാകുന്നത്. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഓഫ്ലൈൻ സ്റ്റോറുകളിലും ഒരു പോലെ വിലക്കയറ്റം പ്രകടമാണ്. പലയിടങ്ങളിലും ഓക്സിജൻ കോണ്‍സൻട്രേറ്ററുകളുടെ വില ഇരട്ടിയായിട്ടുണ്ട്. നേരത്തെ ഏകദേശം 45000 രൂപയ്ക്ക് ലഭ്യമായിരുന്ന ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾക്ക് ഇപ്പോൾ ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരുന്നെന്നാണു പരാതി. ഇവയുടെ വാടകയിലും വിലവർധന പ്രകടമാണ്. ഓക്സിമീറ്ററുകളുടെ വിലയിലും വലിയ വർധനയുണ്ട്.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഇത്തരം ജീവൻരക്ഷാ ഉപകരണങ്ങളിലും മരുന്നുകളിലും വില നിയന്ത്രണം കൊണ്ടുവന്നെങ്കിലും പല കന്പനികളും വിതരണക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ഓക്സിജൻ അനുബന്ധ ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അനുവദനീയമായതിൽ കൂടുതൽ വില ഈടക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.
ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ കൂടുതലായും മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിനാൽ ഇറക്കുമതിച്ചെലവേറിയെന്ന പേരിലാണ് പല കന്പനികളും ഇവയുടെ വില കൂട്ടുന്നത്. ഇറക്കുമതി ഗണ്യമായി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ഓക്സിജൻ കോണ്സൻട്രേറ്ററുകൾക്കു ചുമത്തിയിരുന്ന ഇറക്കുമതിച്ചുങ്കം രണ്ടു ദിവസം മുന്‍പ് റദ്ദാക്കിയിരുന്നു. ഇതിനുപുറമേ ഒരു ലക്ഷത്തോളം പോർട്ടബിൾ ഓക്സിജൻ കോണ്സൻട്രേറ്ററുകൾക്കായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയർ ഫണ്ടിൽനിന്ന് പണം അനുവദിച്ചു. ക്ഷാമം പരിഹരിക്കാൻ, യുഎസ് കന്പനിയായ ഫിലിപ്സിന്റെ 10636 ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ എയർഇന്ത്യ വഴി രാജ്യത്തെത്തിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അയർലണ്ടും 700 ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ അനുവദിച്ചിട്ടുണ്ട്.
ഓക്സിജൻ ഉപകരണങ്ങൾക്ക് അമിതവില; ക്ഷാമം മുതലെടുത്ത് വില്പനക്കാർ
11:36 PM Apr 28, 2021 | Deepika.com