ജൂബാ: ദക്ഷിണ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത ബിഷപ്പായ ഇറ്റാലിയൻ വൈദികൻ ഫാ. ക്രിസ്റ്റ്യൻ കാർലെസ്സാറെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിനിരയായി. കാലിനു വെടിയേറ്റ ഫാ. ക്രിസ്റ്റ്യന്റെ നില ഗുരുതരമല്ലെന്നാണു റിപ്പോർട്ടുകൾ. ആദ്യം റുംബെക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു വ്യോമമാർഗം കൊണ്ടുപോയി.
റുംബെക്കിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഫാ. ക്രിസ്റ്റ്യന്റെ താമസസ്ഥലത്ത് രാത്രി ഒരു മണിയോടെ എത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ മുറിയുടെ വാതിൽ വെടിവച്ചു തകർത്തു. പുറത്തെത്തിയ ഫാ. ക്രിസ്റ്റ്യനു നേർക്ക് വെടിയുതിർത്തശേഷം അക്രമികൾ ഒാടി രക്ഷപ്പെട്ടു. വൈദികന്റെ ഇരുകാലുകളിലുമായി മൂന്നുതവണ വെടിയേറ്റു.
പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്ന റുംബെക് രൂപതാ ബിഷപ് പദവിയിൽ ഫാ. ക്രിസ്റ്റ്യനെ നിയമിക്കാനുള്ള തീരുമാനം മാർച്ച് എട്ടിനാണു വന്നത്. ജൂബായിൽ ധ്യാനം കഴിഞ്ഞ് 15നാണ് അദ്ദേഹം റുംബെക്കിലെത്തിയത്.
ഫാ. ക്രിസ്റ്റ്യന്റെ സൗഖ്യത്തിനായി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. തന്നെ ആക്രമിച്ചവരോട് ക്ഷമിക്കുന്നതായി ഫാ. ക്രിസ്റ്റ്യൻ പിന്നീട് പറഞ്ഞു.
ദക്ഷിണ സുഡാനിൽ നിയുക്ത ബിഷപ്പിനു വെടിയേറ്റു
12:30 AM Apr 28, 2021 | Deepika.com