വാഷിംഗ്ടൺ: 40 രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന വെർച്വൽ ഭൗമദിന കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി. 2030 ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം യുഎസ് 52 ശതമാനം കുറയ്ക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഉച്ചകോടി. ഈ ആപത് ഘട്ടം ഒരു അവസരമായി കണക്കാക്കണം. ഇതു നമുക്ക് മികച്ച ഭാവി പ്രദാനം ചെയ്യും- ബൈഡൻ പറഞ്ഞു. അമേരിക്കയുടെ മലിനീകരണത്തോതു കുറയ്ക്കുക എന്നത് ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപിത നയമാണ്.
2030 ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 52 ശതമാനം കുറയ്ക്കുമെന്നും ഡോണൾഡ് ട്രംപ് നാലുവർഷം മുന്പു പിൻമാറിയ ആഗോള കാലാവസ്ഥ പ്രവർത്തനങ്ങളിൽ യുഎസ് തരികെ എത്തിയെന്നും ബൈഡൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആഗോളതലത്തിൽ അതിവേഗത്തിലും വലിയ തോതിലുമുള്ള നടപടി വേണമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദശാബ്ദം കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഡെക്കേഡ് ഓഫ് ആക്ഷൻ ആക്കണമെന്നു മോദി നിർദേശിച്ചു.
കാർബൺ പുറംതള്ളൽ 46 ശതമാനം കുറയ്ക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിക്കു മുന്പായി ജപ്പാൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ വൻ കൽക്കരി ഉപയോക്താവാണ് ജപ്പാൻ.
വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സംയുക്തമായി ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ഇന്ത്യ, ചൈന, റഷ്യ, ഗൾഫ് രാജ്യങ്ങൾ, ഏഷ്യൻ-യൂറോപ്യൻ സഖ്യ രാജ്യങ്ങൾ എന്നിവയിലെ ഭരണാധികാരികളും ഫ്രാൻസിസ് മാർപാപ്പയും ഉച്ചകോടിയിൽ സംബന്ധിച്ചു. കാലാവസ്ഥാ സംരക്ഷണത്തിൽ ദരിദ്ര രാജ്യങ്ങളുടെ പങ്കിനെക്കുറിച്ചും ആഗോളതാപനത്തിൽ അവരുടെ സാന്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും ഉച്ചകോടിയുടെ അവ സാന ദിവസമായ ഇന്ന് ചർച്ച നടത്തും. അമേരിക്കയും ജപ്പാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചതിനാൽ മറ്റു രാജ്യങ്ങളും പരന്പരാഗത ഇന്ധനോപയോഗത്തിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവരും.
കാലാവസ്ഥാ ഉച്ചകോടിക്കു തുടക്കം
12:23 AM Apr 23, 2021 | Deepika.com