കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ ഹോട്ടൽ പാർക്കിംഗിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടൽ പാർക്കിംഗിൽ ബുധനാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് ചൈനീസ് അംബാസഡർ നോംഗ് റോംഗ് കെട്ടിടത്തിലുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്.
കാറിനുള്ളിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണു പ്രഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഹോട്ടലിനു സമീപത്തുള്ള ബലൂചിസ്ഥാൻ അസംബ്ലി, ഹൈക്കോടതി കെട്ടിടങ്ങളുടെ ജനൽപ്പാളികൾ തകർന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രിക് ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. ക്വറ്റ സന്ദർശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണു സ്ഫോടനം നടത്തിയതെന്നു ബലൂചിസ്ഥാൻ അധികൃതർ അറിയിച്ചു.
പാക്കിസ്ഥാനിൽ ഹോട്ടലിനു സമീപം സ്ഫോടനം: അഞ്ചു മരണം
12:23 AM Apr 23, 2021 | Deepika.com