മുംബൈ: വിവിധ മന്ത്രാലയങ്ങളുടെ പ്രതിമാസ- ത്രൈമാസ ധനവിനിയോഗത്തിന് 2017ൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രധനമന്ത്രാലയം. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണു നടപടി.
മന്ത്രാലയങ്ങളുടെ മൂലധനച്ചെലവുകൾക്ക് ഇനിയൊരു ഉത്തരവുണ്ടാകുംവരെ 2017ലെ ധനവിനിയോഗ നിയന്ത്രണങ്ങൾ ബധകമല്ലെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഉത്പാദനക്ഷമമായ ആസ്തികൾക്കുവേണ്ടി പണം മുടക്കിയിട്ടുള്ള മന്ത്രാലയങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയിട്ടുള്ള 44,000 കോടിയുടെ ഫണ്ട് പ്രയോജനപ്പെടുത്താമെന്നും ഉത്തരവിലുണ്ട്.
വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം ചെലവിട്ട് പൊതുവിപണിയിൽ കൂടുതൽ പണമെത്തിക്കാനും അതുവഴി സാന്പത്തികരംഗത്ത് വളർച്ച കൊണ്ടുവരാനുമാണു കേന്ദ്രസർക്കാർ നീക്കം. ഉത്പ ാദന ക്ഷമമായ ആസ്തിക ളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
സർക്കാർ ചെലവിടുന്ന ഓരോ രൂപയും ഇന്ത്യൻ ജിഡിപിയിൽ 3.14 രൂപയുടെ വർധനയുണ്ടാക്കുമെന്നു നേരത്തെ ആർബിഐ വിലയിരുത്തിയിരുന്നു. നടപ്പു ധനകാര്യ വർഷത്തെ കേന്ദ്രസർക്കാരിന്റെ പ്രതീക്ഷിത മൂലധനച്ചെലവ് 26 ശതമാനം വർധിപ്പിച്ച് 5.54 ലക്ഷം കോടിയാക്കുമെന്നു നേരത്തെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിവരെയുള്ള കണക്കു പ്രകാരം 2020-21 ധനകാര്യവർഷത്തെ സർക്കാരിന്റെ മൂലധനച്ചെലവ് പ്രതീക്ഷിത തുകയായ 4.39 ലക്ഷം കോടിയുടെ 92.4 ശതമാനമെത്തിയിരുന്നു.
അതേസമയം ഇന്ത്യൻ സാന്പത്തിക രംഗത്തിന്റെ തിരിച്ചുവരവിനുള്ള ഏറ്റവും വലിയ വെല്ലുവിളി രണ്ടാം കോവിഡ് തരംഗമാണെന്ന് റിസർവ് ബാങ്ക് (ആർബിഎെ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അടുത്തിടെ നടന്ന ധനനയസമിതി യോഗത്തിലാണ് ദാസ് ഇക്കാര്യമറിയിച്ചത്.
ആഗോള സന്പദ് രംഗം പൊതുവിൽ വിലക്കയറ്റം, ചരക്കുനീക്കത്തിലെ തടസം, വിഭവങ്ങളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുകയാണെന്നും ദാസ് കൂട്ടിച്ചേർത്തു.
മൂലധനച്ചെലവ് പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ
10:18 PM Apr 22, 2021 | Deepika.com