മിനിയാപോളീസ്: ആഗോളതലത്തിൽ വംശീയവിവേചനത്തിനെതിരായ പ്രതിഷേധങ്ങൾക്കു കാരണമായ ജോർജ് ഫ്ലോയ്ഡ് വധത്തിൽ മുൻ പോലീസ് ഓഫീസർ ഡെറിക് ഷോവിൻ(45) കുറ്റക്കാരനാണെന്ന് അമേരിക്കൻ കോടതി ജൂറി വിധിയെഴുതി. ആഫ്രിക്കൻ വംശജനായ ഫ്ലോയ്ഡ് പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടതിൽ വെള്ളക്കാരനായ ഷോവിനെതിരേ ചുമത്തിയ മൂന്നു കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷ രണ്ടു മാസത്തിനകം പ്രഖ്യാപിക്കും. 40 വർഷം വരെ തടവു ലഭിക്കാം. ഷോവിന്റെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു. അദ്ദേഹം അപ്പീൽ നല്കുമെന്നാണു സൂചന.
മിനിയാപോളീസ് ജില്ലാ കോടതിക്കു പുറത്ത് ആകാംക്ഷയോടെ കാത്തുനിന്ന നൂറുകണക്കിനുവരുന്ന ജനക്കൂട്ടം ജൂറിയുടെ വിധിയെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു. കോടതിക്കുള്ളിലുണ്ടായിരുന്ന ഫ്ലോയ്ഡിന്റെ സഹോദരൻ ഫിലോനീസ് ഫ്ലോയ്ഡും സംതൃപ്തി പ്രകടിപ്പിച്ചു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരീസും ഫ്ലോയ്ഡിന്റെ കുടുംബത്തെ ഫോണിൽ വിളിച്ചു. തുടർന്ന് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡൻ, രാജ്യത്തിന്റെ ആത്മാവിൽ പതിഞ്ഞ കറയാണു വംശീയവിദ്വേഷമെന്നു പറഞ്ഞു.
2020 മേയ് 25നു വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഫ്ലോയ്ഡ്(46) കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കടയിൽ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളർ നോട്ട് വ്യാജമാണെന്നു സംശയിച്ച് കടക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിൻ ഫ്ലോയ്ഡിനെ റോഡിൽ കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തിനിന്നത് ഒന്പതു മിനിറ്റിലധികമാണ്. ശ്വാസം മുട്ടുന്നതായി ഫ്ലോയ്ഡ് ആവർത്തിച്ചുകൊണ്ടിരുന്നു. ദൃക്സാക്ഷികൾ അദ്ദേഹത്തെ വിടാൻ അപേക്ഷിച്ചെങ്കിലും ഷോവിൻ ചെവിക്കൊണ്ടില്ല. ആംബുലൻസ് എത്തിയപ്പോഴേക്കും ഫ്ലോയ്ഡ് നിശ്ചലനായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. ഷോവിനൊപ്പമുണ്ടായിരുന്ന മൂന്നു പോലീസുകാരുടെ വിചാരണ ആരംഭിച്ചിട്ടില്ല.
മൂന്നാഴ്ച നീണ്ട ഷോവിന്റെ വിചാരണ തിങ്കളാഴ്ച പൂർത്തിയായിരുന്നു. കോടതി 45 സാക്ഷികളെ വിസ്തരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസിന്റെ നടപടിക്കിടെ പ്രാണവായു ലഭിക്കാതെയാണു ഫ്ലോയ്ഡ് മരിച്ചതെന്നു വിദഗ്ധർ കോടതിയെ അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയും കൊലപാതകവും അടക്കം ഷോവിനെതിരേ ചുമത്തപ്പെട്ട മൂന്നു കുറ്റങ്ങളും തെളിഞ്ഞതായി 12അംഗ ജൂറി ഐകകണ്ഠ്യേന ചൊവ്വാഴ്ച വിധിയെഴുതി.
ഫ്ലോയ്ഡിന്റെ കഴുത്തിൽ മുട്ടുകുത്തിനിൽക്കുന്ന ഷോവിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വംശീയ വിവേചനത്തിനെതിരേ മിന്നിയാപോളീസ് നഗരത്തിൽ ആരംഭിച്ച പ്രതിഷേധം അമേരിക്കയ്ക്കു പുറത്തേക്കും വ്യാപിച്ചു. ജൂറി വിധി പ്രസ്താവിച്ചതിനു പിന്നാലെ അമേരിക്കയിൽ വ്യാപകമായി ആഘോഷപ്രകടനങ്ങൾ നടന്നു.
നീതിയിലേക്കുള്ള ചുവടുവയ്പ്: ബൈഡൻ
വാഷിംഗ്ടൺ ഡിസി: നീതിയിലേക്കുള്ള മാർച്ചിലെ സുപ്രധാന ചുവടുവയ്പാണു ഫ്ലോയ്ഡ് കേസിലെ വിധിയെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ. ഇത്തരമൊരു വിധി വളരെ അപൂർവമാണ്. കോടതിവിധിക്കുശേഷം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.
പോലീസ് പരിഷ്കരണം ലക്ഷ്യമിടുന്ന ‘ജോർജ് ഫ്ലോയ്ഡ് ബിൽ’ പാസാക്കാൻ ജനപ്രതിനിധികൾ ഉത്സാഹിക്കണമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരീസ് പറഞ്ഞു.
ജോർജ് ഫ്ലോയ്ഡ് വധം: ഡെറിക് ഷോവിൻ കുറ്റക്കാരൻ
12:08 AM Apr 22, 2021 | Deepika.com