മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ ഈ വർഷം ജനുവരി-മാർച്ച് കാലയളവിൽ നടന്നത് 250 കോടി ഡോളർ മൂല്യം വരുന്ന 22 പ്രാരംഭ ഓഹരിവില്പനകൾ(ഐപിഒ). ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകരുൾപ്പെടെ കൂടുതൽ ആളുകൾ എത്തുന്നതു പരിഗണിച്ചാണു കൂടുതൽ കന്പനികൾ ഓഹരിവില്പനയിലേക്കു തിരിയുന്നതെന്നാണു വിലയിരുത്തൽ. ഇതു വരെയുള്ള കണക്കുകൾ പ്രകാരം 2021ലെ ഐപിഒകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്ക് ഒന്‍പതാം സ്ഥാനമുണ്ട്. വിപണി വിശകലന സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
2020ലെ ആദ്യ ത്രൈമാസത്തെ അപേക്ഷിച്ച്1600 ശതമാനം വളർച്ചയാണ് ഈ വർഷം ഐപിഒകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2020 ജനുവരി- മാർച്ച് കാലയളവിൽ ഒരു ഐപിഒ മാത്രമാണ് നടന്നത്. 2020 ഒക്ടോബർ-ഡിസംബറിലാകട്ടെ 10 എണ്ണവും.
അതേസമയം, ചെറുകിട ഇടത്തരം വിഭാഗത്തിലെ (എസ്എംഇ)ഐപിഒ കളുടെ എണ്ണം മുൻവർഷം ആദ്യ ത്രൈമാസത്തെ അപേക്ഷിച്ച് കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 11 ഐപിഒകളുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം ആദ്യ പാദത്തിൽ അഞ്ച് എസ്എംഇ കന്പനികൾ മാത്രമാണ് ഓഹരിവില്പനയ്ക്കെത്തിയത്.
ഈ വർഷം ഓട്ടോമോട്ടീവ്, കണ്‍സ്യൂമർ പ്രൊഡക്ടസ് തുടങ്ങിയ മേഖലകളിലെ കന്പനികളാണ് ഇന്ത്യൻ വിപണിയിൽ ഐപിഒ നടത്തിയവരിൽ കൂടുതലും. അഞ്ച് സൂക്ഷ്മ - ഇടത്തരം കന്പനികളും ഇതിൽ ഉൾപ്പെടുന്നു.63.4 കോടി ഡോളറിന്റെ ഓഹരികളുമായി ഐപിഒ നടത്തിയ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷനാണ് കൂട്ടത്തിലെ വന്പൻ. അതേസമയം, കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുന്നതു നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ ഐപിഒ പൂരം!
10:24 PM Apr 21, 2021 | Deepika.com