മുംബൈ: കോവിഡ് രണ്ടാം തരംഗം കടുത്തതോടെ രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതായി റിപ്പോർട്ടുകൾ. സാന്പത്തികരംഗത്തിന്റെ പ്രകടനം വിലയിരുത്തുന്നതിനു പരിഗണിക്കുന്ന സൂചകങ്ങളായ വൈദ്യുതി ഉപയോഗത്തിലും ജിഎസ്ടി ഇ-വേ ബിൽ വരവിലും ഇടിവ് പ്രകടമായതായി വിപണി വിശകലന സ്ഥാപനമായ ക്രിസിൽ അറിയിച്ചു.
രാജ്യ വ്യാപക ലോക്ക്ഡൗണ് ഇല്ലെങ്കിലും പ്രാദേശിക ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും സാന്പത്തിക രംഗത്തെ ബാധിച്ചുതുടങ്ങിയതായാണ് വിലയിരുത്തൽ. ചില്ലറ വില്പന മേഖലയിലെ ചരക്കുനീക്കം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കുറഞ്ഞുവരികയാണെന്നും ക്രിസിൽ റിപ്പോർട്ടിൽ പറയുന്നു.
മുൻവർഷത്തെ അത്ര ഇടിവ് വരാൻ സാധ്യത ഇല്ലെങ്കിലും വാക്സിൻ വിതരണമുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ദ്രുത ഗതിയിലാക്കിയില്ലെങ്കിൽ വിപണി കൂടുതൽ പ്രതിസന്ധിയിലാകും.
മറ്റൊരു വിപണി വിശകലന സ്ഥാപനമായ നൊമുറയുടെ ഇന്ത്യ ബിസിനസ് റിസംഷൻ സൂചിക(എൻഐബിആർഎെ) ഈ മാസം ഇതുവരെ 16 ശതമാനം ഇടിഞ്ഞു. പ്രാദേശിക നിയന്ത്രണങ്ങളും ആളുകളുടെ ഭീതിയുമാണു സൂചിക ഇടിവിനു കാരണമെന്നു നൊമുറ അറിയിച്ചു.
ഏപ്രിൽ 18 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആപ്പിൾ ഡ്രൈവിംഗ് സൂചിക, ഗൂഗിളിന്റെ വിനോദ-ചില്ലറ വിൽപന സൂചിക, ഗതാഗത തിരക്ക് സൂചിക തുടങ്ങിയവ മുൻമാസങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിലെ റെയിൽവേ വരുമാനത്തിൽ 25 ശതമാനമാണ് ഇടിവുണ്ടായത്.
അതേസമയം കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ഓഹരിവിപണിക്ക് ഇന്നലെയും നഷ്ടം. സെൻസെക്സ് 243.62 പോയിന്റ് താണു47,705.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 63 പോയിന്റ് ഇടിഞ്ഞ് 14,296.40 ലും. വ്യാപാരത്തിനിടെ ഇരു സൂചികകളും നേട്ടത്തിലായിരുന്നെങ്കിലും വ്യാപാരാന്ത്യം നഷ്ടത്തിലാവുകയായിരുന്നു.
വേഗമറ്റ് സാന്പത്തികരംഗം
06:05 AM Apr 21, 2021 | Deepika.com