ബെയ്ജിംഗ്: ചൈനയിലെ മുൻ പ്രധാനമന്ത്രി വെൻ ജിയബാവോ സ്വന്തം അമ്മയുടെ നിര്യാണത്തെത്തുടർന്ന് പത്രത്തിൽ എഴുതിയ അനുസ്മരണക്കുറിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതു തടഞ്ഞ് കമ്യൂണിസ്റ്റ് ഭരണകൂടം. പാർട്ടിയിലെ ഉന്നത നേതാവിനെതിരേ സെൻസർഷിപ്പ് പ്രയോഗിച്ചതിന്റെ കാരണം വ്യക്തമല്ല.
മക്കാവു ഹെറാൾഡ് എന്ന ആഴ്ചപ്പത്രത്തിലാണു വെൻ ലേഖനം എഴുതിയത്. ചൈനയിൽ പ്രചാരമുള്ള വീചാറ്റ് ആപ്പിലെ പബ്ലിക് അക്കൗണ്ടിൽ ഇതു പോസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ വീചാറ്റ് ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്. പോസ്റ്റിലെ ഉള്ളടക്കം വീചാറ്റിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും ഷെയർ ചെയ്യാൻ പറ്റില്ലെന്നുമാണ് അറിയിപ്പ്. ട്വിറ്ററിനു സമാനമായി ചൈനക്കാർ ഉപയോഗിക്കുന്ന വെയ്ബോ എന്ന സോഷ്യൽ മീഡിയയിലും ലേഖനം ഷെയർ ചെയ്യുന്നതു തടഞ്ഞിട്ടുണ്ട്.
കമ്യൂണിസ്റ്റ്വിരുദ്ധത ഉന്മൂലനം ചെയ്യാൻ മാവോ നടത്തിയ സാംസ്കാരിക വിപ്ലവത്തിന്റെ കാലത്തും ചൈന-ജപ്പാൻ രണ്ടാം യുദ്ധം നടന്ന സമയത്തും അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ വെൻ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. മനുഷ്യത്വവും ജനങ്ങളുടെ ഹിതവും മാനിക്കുന്ന, നീതിയും സുതാര്യതയുമുള്ള രാജ്യമാണു ചൈനയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെട്ടതിന്റെെ നൂറാം വാർഷികം ജൂലൈയിൽ ആഘോഷിക്കാനിരിക്കേ പാർട്ടിയുടെ പൂർവകാല ചരിത്രം ഇന്റർനെറ്റിൽ ചർച്ച ചെയ്യുന്നതിന് ചൈനീസ് ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വെന്നിന്റെ ലേഖനവും സെൻസർ ചെയ്തതെന്ന് അനുമാനിക്കപ്പെടുന്നു.
ഹു ജിന്റാവോ പ്രസിഡന്റായിരിക്കേ 2003 മുതൽ 2013 വരെ രണ്ടുവട്ടം പ്രധാനമന്ത്രിയായിരുന്നു വെൻ. അക്കാലത്ത് ചൈനയുടെ സാന്പത്തികനയങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
വെന്നിന്റെ ലേഖനത്തിനും ചൈനയിൽ സെൻസർഷിപ്പ്
11:45 PM Apr 20, 2021 | Deepika.com