മോസ്കോ: ജയിലിൽ മൂന്നാഴ്ചയായി നിരാഹാരസമരം നടത്തുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ അറിയിച്ചു. വൈറ്റമിൻ ചികിത്സ സ്വീകരിക്കാൻ നവൽനി തയാറാണെന്നു ജയിൽ അധികൃതർ അറിയിച്ചു.
നവൽനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറ്റവാളികൾക്കുള്ള വ്ളാഡിമാർ കോളനിയിലെ ആശുപത്രിയിലേക്കാണു മാറ്റുന്നതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. എന്നാൽ, നവൽനിയുടെ രക്തത്തിൽ പൊട്ടാസ്യം, ക്രിയാറ്റിനിൻ അളവുകൾ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞു. ഹൃദയസ്തംഭനം, വൃക്കരോഗം എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏതു നിമിഷവും നവൽനി മരിച്ചേക്കാമെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ചായയിൽനിന്നു വിഷബാധയേറ്റ് അഞ്ചുമാസം ജർമനിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം മോസ്കോയിൽ തിരിച്ചെത്തിയ നവൽനിയെ ജനുവരിയിൽ വിമാനത്താവളത്തിൽനിന്നാണു പോലീസ് അറസ്റ്റ് ചെയ്തത്. വിമാനയാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ നവൽനിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നവൽനിയുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധമുണ്ടായതോടെ, 2014 ലെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ രണ്ടരവർഷത്തേക്കു കോടതി ജയിലിൽ അടയ്ക്കുകയായിരുന്നു.
നവൽനിയെ ആശുപത്രിയിലേക്കു മാറ്റും
12:02 AM Apr 20, 2021 | Deepika.com