ഓഹരി അവലോകനം / സോണിയ ഭാനു
കോവിഡ്ഭീതി ഒരിക്കൽകൂടി പ്രമുഖ ഇൻഡെക്സുകളെ തളർത്തി. മഹാരാഷ്ട്രയിലുംരാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലുംലോക്ക്ഡൗൺ ഭീതി ഉയരുന്നതിനാൽ ഫണ്ടുകൾ നിക്ഷേപങ്ങളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു.ബോംബെ സെൻസെക്സ് 759 പോയിന്റും നിഫ്റ്റി 218 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഈവാരം സൂചിക നേരിയ റേഞ്ചിൽ നീങ്ങാനാണ് സാധ്യത. രാമനവമി പ്രമാണിച്ച് ബുധനാഴ്ച വിപണിക്ക് അവധിയായതിനാൽ ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ തിരക്കിട്ട പുതിയ ബാധ്യകൾക്കു ഫണ്ടുകൾ നിയന്ത്രണംവരുത്താം. അതേസമയം ശക്തമായ ഇടിവുണ്ടായാൽ താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവർ മത്സരിക്കും.
നിഫ്റ്റി 14,835ൽനിന്നു മുന്നേറിയെങ്കിലും മുൻവാരം സൂചിപ്പിച്ച 14,870ലെ നിർണായക പ്രതിരോധം തകർക്കാനുള്ള കരുത്ത് വിപണിക്കു ലഭിച്ചില്ല. 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുന്നിൽ കാലിടറിയ നിഫ്റ്റി ഒരുവേള 14,248 പോയിന്റ് വരെ ഇടിഞ്ഞു. മുൻ വാരം ഇതേകോളത്തിൽ സൂചിപ്പിച്ച സെക്കൻഡ് സപ്പോർട്ടായ 14,234ൽ സൂചികയ്ക്ക് ശക്തമായ താങ്ങു ലഭ്യമായതു തിരിച്ചുവരവിന് അവസരം നൽകി. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 14,617ലാണ്. ഈവാരം 14,793ൽ ആദ്യപ്രതിരോധമുണ്ട്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 14,344ലെ താങ്ങ് നഷ്ടപ്പെട്ടാൽ 14,071 ലേക്കു പരീക്ഷണം തുടരാം. അത്തരം ഒരുസാഹചര്യമുണ്ടായാൽ മേയ് സീരീസിൽ നിഫ്റ്റി 13,622 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താനിടയുണ്ട്.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി സൂചികയുടെ ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിങ് മൂഡിലാണ്, എംഎസിഡി ദുർബലാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർബോട്ട് മേഖലയിൽനിന്ന് ന്യൂട്രലായിമാറി.
ബോംബെ സൂചിക ഒന്നരശതമാനം പ്രതിവാര തളർച്ചയിലാണ്. 49,591ൽ ഓപ്പൺ ചെയ്തെങ്കിലും ഒരിക്കൽപോലും 50,000 ലേക്ക് ഉയരാനായില്ല. ഇതോടെ പ്രതിസന്ധിലായ സൂചിക ഒരവസരത്തിൽ 47,693 ലേക്ക് ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 48,832 പോയിന്റിലാണ്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 52,517ൽനിന്ന് ഇതിനകം സൂചിക ഏഴുശതമാനം ഇടിഞ്ഞു. തിരുത്തൽ പത്തു ശതമാനംവരെ തുടരാം. ഈവാരം 47,987ലെ ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ 47,142വരെ നീങ്ങാം. അതേസമയം മുന്നേറിയാൽ 49,383ലും 49,934 പോയിന്റിലുംപ്രതിരോധമുണ്ട്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസപ്രവർത്തന റിപ്പോർട്ടുകൾ ഒന്നിനു പുററെ ഒന്നായി എത്തുന്നുണ്ട്. വാരാവസാനം പുറത്തുവന്ന വിപ്രോയുടെ റിപ്പോർട്ട് നിക്ഷേപകരെആകർഷിച്ചു. ഓഹരിവില എട്ടുശതമാനം ഉയർന്ന് 466 രൂപയായി. ജനുവരി 13നു രേഖപ്പെടുത്തിയ 467 രൂപയാണ് റിക്കാർഡ് വില.
വിദേശഫണ്ടുകൾ വാരാരംഭത്തിൽ വിൽപ്പനയ്ക്ക് മുൻതൂക്കംനൽകിയെങ്കിലും രണ്ടാംപകുതിയിൽ അവർ ക്യാഷ്മാർക്കറ്റിൽ 1418 കോടി രൂപ നിക്ഷേപിച്ചു. ആദ്യരണ്ടു ദിവസങ്ങളിലായി 2477 കോടി രൂപയുടെ വിൽപ്പന നടത്തിയ അവർ പണം തിരിച്ചുപിടിക്കാൻ ഉത്സാഹിച്ചതോടെ വിനിമയമൂല്യം ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കായ 75.44ലേക്ക് നീങ്ങി.വാരാന്ത്യം 74.35 ലാണ്.
രൂപ കരുത്തു നേടിയതിനൊപ്പം ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് അനുകൂലമായത് വരുംദിനങ്ങളിൽ ഊഹക്കച്ചവടക്കാരെ വാങ്ങലുകാരാക്കാം. ഇന്ത്യാവോളാറ്റിലിറ്റിസൂചിക 20.04ലേക്ക് താഴ്ന്നു.
ആശങ്കയായി രണ്ടാം തരംഗം
11:55 PM Apr 18, 2021 | Deepika.com